Monday, April 22, 2024

ഇടപാടുകൾ നടത്താൻ ഇനി വെറും കീചെയിൻ മതിയാവും

 



ചുമ്മാ ഭംഗിക്കുമാത്രം ഉപയോഗിച്ചിരുന്ന കീചെയിൻ ഇപ്പോൾ ഡെബിറ്റ് കാർഡായും ഉപയോഗിക്കാം.

ഫെഡറൽ ബാങ്കാണ് ഇങ്ങനൊരു കീചെയിൻ അവതരിപ്പിച്ചിരിക്കുന്നത്. സമ്പർക്കരഹിത സാമ്പത്തിക ഇടപാടുകൾ നടത്താനാവുന്ന, "ഫ്ലാഷ്പേ" എന്ന പേരിലുള്ള സ്മാർട്ട് കീചെയിൻ ആണ് ഇടപാടുകാർക്കായി ഫെഡറൽ ബാങ്കിൽ നിന്നു ലഭിക്കുന്നത്.

കാർഡും യുപിഐയും മറ്റുമുപയോഗിച്ചുള്ള ഇടപാടുകൾക്കു പകരം കടയിലൊക്കെ പോയി ഇനി ചുമ്മാ കീചെയിൻ വീശിക്കാണിച്ചാൽ മതി എന്നർഥം!

📌എവിടെയൊക്കെ ഉപയോഗിക്കാം?

എൻസിഎംസി ലഭ്യമാക്കിയിട്ടുള്ള പിഒഎസ് മെഷീനുകളിലും മെട്രോയിലും മറ്റും ഫ്ലാഷ്പേ അനായാസം ഉപയോഗിക്കാം.

📌എത്ര രൂപ വരെ ഇടപാടു നടത്താം?

പിൻ നൽകാതെ പരമാവധി 5000 രൂപ വരെയുള്ള ഇടപാടാണ് നടത്താനാവുക. ഇങ്ങനെ പ്രതിദിനം പരമാവധി 5 ഇടപാടുകൾ വരെ നടത്താം.

അയ്യായിരം രൂപയ്ക്കു മുകളിലുള്ള ഇടപാടുകൾക്ക് പിൻ നൽകേണ്ടതാണെന്നതു മാത്രമല്ല, ഇടപാടുതുക പരമാവധി തുക ഒരു ലക്ഷം രൂപയായി നിജപ്പെടുത്തിയിട്ടുമുണ്ട്.

📌ഫ്ലാഷ് പേ ലഭിക്കാൻ എന്തു ചെയ്യണം?

ഫെഡറൽ ബാങ്ക് ശാഖയിലോ ഫെഡ്നെറ്റ് വഴിയോ ഫെഡ് ഇ പോയിന്റിൽ ലോഗിൻ ചെയ്ത് ഡെബിറ്റ് കാർഡ് ആപ്ലിക്കേഷൻ ടാബ് വഴിയോ ഫ്ലാഷ്പേ ആവശ്യപ്പെടാവുന്നതാണ്. ആവശ്യപ്പെട്ട് 7-10 ദിവസത്തിനകം ഫ്ലാഷ്പേ വീട്ടിലെത്തും.

📌ഫീയും ചാർജുകളും:

ഫ്ലാഷ് പേ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ചാർജൊന്നും ഈടാക്കുന്നതല്ല. ജോയിനിംഗ് ഫീ 499 രൂപയും വാർഷിക ഫീ 199 രൂപയുമാണ്.

📌മറ്റെന്തെങ്കിലും ആനുകൂല്യങ്ങൾ? 

ഫ്ലാഷ്പേ ഉപയോഗിച്ച് പെട്രോൾ/ ഡീസൽ വാങ്ങുമ്പോൾ 125 രൂപ കാഷ്ബാക്ക് ലഭ്യമാണ്.

📌കീ ചെയിൻ നഷ്ടപ്പെട്ടാൽ : 

ഫെഡ്മൊബൈൽ/ ഫെഡ്നെറ്റ് വഴിയോ കസ്റ്റമർ കെയർ അഥവാ 0484- 6716700 എന്ന നമ്പറിൽ വിളിച്ചോ ഇടപാടുകൾ തടയാവുന്നതാണ്.

ക്രെഡിറ്റ് കാർഡ് പേയ്മെന്റ്: മിനിമം മാത്രം അടയ്ക്കാൻ നിൽക്കല്ലേ; മാക്സിമം പണി കിട്ടാം

 

മാസതവണകളായോ ഒറ്റയടിക്ക് മുഴുവനായോ ഒക്കെയാണ് പൊതുവെ ലോണുകളിലെ തിരിച്ചടവെങ്കിൽ ക്രെഡിറ്റ് കാർഡുകളിലെ തിരിച്ചടവിനു മാത്രം ഒരു സവിശേഷതയുണ്ട്.
അടയ്ക്കേണ്ട മുഴുവൻ തുകയ്ക്കു പകരം മിനിമം തുക മാത്രം അടച്ചാലും മതിയാകും എന്നതാണ് ആ സവിശേഷത.
ഇങ്ങനെ മുഴുവൻ തുകയ്ക്കു പകരം അടയ്ക്കാവുന്ന കുറഞ്ഞതുകയെ മിനിമം ഡ്യൂ എമൗണ്ട് എന്നാണു പറയുന്നത്. ബിൽ തുകയുടെ അഞ്ചു മുതൽ പത്തു ശതമാനം വരെയാണ് മിനിമം ഡ്യൂ ആയി ബാങ്കുകൾ പൊതുവെ കണക്കാക്കാറ്. അതായത്, 12,000 രൂപയാണ് ഒരു മാസത്തെ ക്രെഡിറ്റ് കാർഡ് ബില്ലെങ്കിൽ 600 മുതൽ 1200 രൂപ വരെയായിരിക്കും മിനിമം ഡ്യൂ എമൗണ്ട്.
മിനിമം ഡ്യൂ എമൗണ്ടിന്റെ ഗുണങ്ങൾ
• ബിൽ തുക മുഴുവനായി അടയ്ക്കാതിരിക്കുമ്പോൾ സിബിൽ സ്കോർ മോശമാവുന്ന സാഹചര്യം മിനിമം ഡ്യൂ എമൗണ്ട് അടയ്ക്കുന്നതിലൂടെ ഒഴിവാക്കാവുന്നതാണ്.
• നിയമപരമായി അടയ്ക്കേണ്ട കുറച്ചെങ്കിലും തുക അടച്ചു എന്നു പരിഗണിക്കുന്നതിനാൽ മിനിമം ഡ്യൂ എമൗണ്ട് അടയ്ക്കുകയാണെങ്കിൽ ലേറ്റ് പേയ്മെന്റ് ഫീ ഈടാക്കുന്നതല്ല.
• ക്രെഡിറ്റ് കാർഡ് ബിൽ അടയ്ക്കുന്നതിനു കരുതിയ തുക അത്യാവശ്യ സന്ദർഭങ്ങളിൽ മറ്റാവശ്യങ്ങൾക്ക് ചെലവിടാൻ സാധിക്കുന്നു.
മിനിമം തുക മാത്രം അടയ്ക്കുന്നതുകൊണ്ടുള്ള ദോഷങ്ങൾ
• പലിശഭാരം പലമടങ്ങാവും: പൊതുവെ 45 മുതൽ 50 ദിവസം വരെ പലിശയില്ലാതെ ക്രെഡിറ്റ് ലഭിക്കുന്നു എന്നതാണല്ലോ ക്രെഡിറ്റ് കാർഡുകളുടെ ഒരു സവിശേഷത. എന്നാൽ മിനിമം ഡ്യൂ എമൗണ്ട് മാത്രം അടയ്ക്കുകയാണെങ്കിൽ തുടർന്നുള്ള പർച്ചേയ്സുകൾക്ക് ഈ പലിശരഹിത കാലയളവ് ലഭിക്കുന്നതല്ല. പർച്ചേയ്സ് നടത്തുന്ന ദിവസം മുതൽ തന്നെ പലിശ ഈടാക്കിത്തുടങ്ങുമെന്ന് അർഥം. മുഴുവൻ തുകയും അടച്ചതിനു ശേഷം മാത്രമേ പലിശരഹിത കാലയളവ് വീണ്ടും ലഭ്യമാവുകയുള്ളൂ. 30 ശതമാനത്തിനു മുകളിലാണ് പല ക്രെഡിറ്റ് കാർഡുകളുടെയും പലിശനിരക്കെന്നതിനാൽ പലിശഭാരം താങ്ങാവുന്നതിനും അപ്പുറമായേക്കാം.
• തുടർച്ചയായി മിനിമം ഡ്യൂ എമൗണ്ട് മാത്രം അടയ്ക്കുന്നത് സിബിൽ സ്കോറിനെ പ്രതികൂലമായി ബാധിച്ചേക്കാം. തിടിച്ചടവിൽ വീഴ്ച വരുന്നില്ലെങ്കിലും അടയ്ക്കേണ്ട തുക കൂടിക്കൂടി വരുന്നതുകൊണ്ടും ഇടപാടുകാരന്റെ തിരിച്ചടവു രീതി ‘റിസ്കി’ ആയതുകൊണ്ടും മറ്റുമാണ് സ്കോർ മോശമായേക്കാവുന്നത്.
ചുരുക്കിപ്പറഞ്ഞാൽ:
ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റിലുള്ള മുഴുവൻതുക തന്നെ അടയ്ക്കാൻ ശ്രദ്ധിക്കുക. അത്യാവശ്യത്തിന് വല്ലപ്പോഴും ഉപയോഗിക്കുന്നതിൽ തെറ്റില്ലെങ്കിലും മിനിമം തുക മാത്രം അടച്ചുപോവാമെന്ന പ്രലോഭനം തടഞ്ഞില്ലെങ്കിൽ കടക്കെണിയിലാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

Monday, March 18, 2024

കിട്ടു


 “The sad thing about artificial intelligence is that it lacks artifice and therefore intelligence.”

—Jean Baudrillard



ഡിലീറ്റ് കൊടുത്തപ്പോൾ സ്ക്രീനിലാകെ നിറഞ്ഞ പുകയിൽ നിരുപമയുടെ കണ്ണുകൾ എരിഞ്ഞു നീറി. ഫയലുകൾ ഡിലീറ്റാവുന്നതിന്റെ പൊരിപ്പൻ ശബ്ദം സ്പീക്കറുകളിലൂടെ കേട്ടപ്പോൾ നിരുപമയ്ക്കു സഹിക്കാനായില്ല. ഹൃദയം പിടഞ്ഞുപോയി. വർഷങ്ങളുടെ അധ്വാനമാണ് ഒറ്റക്ലിക്കിൽ ഇല്ലാതായത്. പക്ഷേ അധ്വാനം എന്നതിനെക്കാൾ നിഷ്കളങ്കനും നിരാലംബനുമായ ഒരു കുട്ടി ഇല്ലാതായതിന്റെ വേദനയായിരുന്നു നിരുപമയ്ക്ക്.

 

തരാതരം പോലെ സംസാരിക്കാൻ പഠിച്ചിരുന്നെങ്കിൽ നിനക്കു നിന്നു പിഴയ്ക്കാമായിരുന്നില്ലേ?’ സ്ക്രീനിലെ പുകപടലങ്ങളെ നോക്കി ചുണ്ടനക്കിയപ്പോൾ നിരുപമയുടെ തൊണ്ടയിടറി.

 

ആ ചോദ്യം കേട്ടിട്ടെന്ന വണ്ണം പുകയൊന്നടങ്ങി. സ്പീക്കറിൽ നിന്ന് പൊരിപ്പൻ ശബ്ദങ്ങളും പതിയെ ഒടുങ്ങി. എല്ലാ ഫയലും ഡിലീറ്റാക്കിയ നിരുപമയെ അതിശയിപ്പിച്ച്, പുകയെ വകഞ്ഞുമാറ്റി ആകാശത്തുനിന്നെന്ന പോലെ കിട്ടുവിന്റെ രൂപം ഒഴുകിയിറങ്ങി. നിരുപമ അതിശയിച്ചു പോയി. ഇത് അതേ രൂപം! കിട്ടു ലൈവായതിന്റെ മുപ്പതാം ദിവസം പഞ്ചനക്ഷത്ര ഹോട്ടലിൽ സംഘടിപ്പിച്ച വിരുന്നിന് ബാക്ഡ്രോപ്പിലെ സ്ക്രീനിൽ നിറഞ്ഞു നിന്ന അതേ രൂപം!    

 

നാലുമാസം മുമ്പത്തെ ആ വിരുന്നിലേക്ക് നിരുപമയുടെ മനസ് ഒറ്റക്കുതിപ്പിലാണ് ചെന്നുചേർന്നത്.


മുപ്പതുദിവസങ്ങൾ കടന്നുപോയി എന്നു വിശ്വസിക്കാൻ നിരുപമയ്ക്കു മാത്രമല്ല ടീമിലെ ആർക്കും തന്നെ അന്നു സാധിച്ചിരുന്നില്ല. മുപ്പതുനിമിഷങ്ങളെന്ന പോലെയാണ് മുപ്പതു ദിവസങ്ങൾ കടന്നുപോയത്. അത്രയ്ക്കു തിരക്കുപിടിച്ചതായിരുന്നു ഓരോ ദിവസവും. കിട്ടു നന്നായി പഠിക്കുന്നില്ലേ, എന്തെങ്കിലും തെറ്റുവരുത്തുന്നുണ്ടോ, കൂടുതൽ എന്തെങ്കിലും പഠിപ്പിക്കേണ്ടതുണ്ടോ, കിട്ടുവിനെക്കുറിച്ച് ആൾക്കാരുടെ അഭിപ്രായമെന്താണ് തുടങ്ങിയ കാര്യങ്ങൾ വിശദമായി തന്നെ പരിശോധിക്കേണ്ടിയിരുന്നതുകൊണ്ടാണ്  ദിവസങ്ങൾ കടന്നുപോയത് ശ്രദ്ധയിൽപെടാതിരുന്നത്.

ട്രെയിനിംഗ് സമയത്ത് എല്ലാം പറഞ്ഞുകൊടുത്തിരുന്നെങ്കിലും ഓരോ ദിവസവും കിട്ടു എന്തെങ്കിലും തെറ്റുകൾ വരുത്തുമായിരുന്നു. തെറ്റ് എന്ന് അവയെ പറയാൻ പാടില്ല എന്ന നിലപാട് നിരുപമ സ്വീകരിച്ചു. കാരണം, പഠിച്ചതിൽ നിന്നു തികച്ചും വ്യത്യസ്തമായ ഒരു കാര്യം ചെയ്യാനോ ചിന്തിക്കാനോ സാധിക്കാതെ കിട്ടു ഉഴറുന്ന സന്ദർഭങ്ങളെയായിരുന്നു പരാജയങ്ങളായി ടീം വിലയിരുത്തിയിരുന്നത്. അത് പരാജയമല്ല മറിച്ച് ഏരിയാ ഫോർ ഇംപ്രൂവ്മെന്റ്ആണ് എന്നായിരുന്നു നിരുപമയുടെ അഭിപ്രായം. കിട്ടുവിന് അവസരം കൊടുക്കൂ, അവൻ പഠിച്ചെടുത്തോളുമല്ലോ എന്ന് നിരുപമ ആവർത്തിച്ചു പറഞ്ഞു.

കിട്ടുവിനെക്കുറിച്ചു പറഞ്ഞാൽ നിരുപമ വല്ലാതെ വികാരം കൊള്ളുന്നു എന്നൊരു തമാശ ടീമിൽ പലരും പറയുകയുണ്ടായി.

ആഫ്റ്ററോൾ കിട്ടു ഇസ് ഒണ്ലി എ ബോട്ട്, എ ചാറ്റ്ബോട്ട്,’ ഇൻഷുറൻസിനെപ്പറ്റി ചോദിച്ച ഒരു എൻ ആർ ഐ കസ്റ്റമർക്കു മുന്നിൽ കിളിപോയിനിന്ന കിട്ടുവിന്റെ വീഡിയോ ക്ലിപ്പ് സ്ക്രീനിൽ പ്ലേ ചെയ്ത് വിശകലനം ചെയ്തുകൊണ്ടിരുന്ന സമയത്താണ് ജോ അങ്ങനെ പറഞ്ഞത്.

കിട്ടു ഒരു ചാറ്റ്ബോട്ട് മാത്രമാണ് എന്നു പറഞ്ഞത് നിരുപമയ്ക്ക് ഉൾക്കൊള്ളാനായില്ല. തന്റെ മാനസസന്താനമാണവൻ. അവന്റെ മുഖം തന്റെ ഭാവനയാണ്. മുടി, കവിൾ, ചുണ്ടുകൾ, കൈകാലുകൾ, നഖം എന്നുവേണ്ട പുരികത്തിന്റെ ഒടിവു പോലും താൻ മനസിൽ കണ്ടതുപോലെയാണ്. അവന്റെ വസ്ത്രങ്ങളും പലവിധത്തിലുള്ള ഭാവങ്ങളും മാത്രമാണ് തന്റേതല്ലെന്നു പറയാവുന്നത്. അതും പക്ഷേ സുധി ഡിസൈൻ ചെയ്തതാണ്.

ചുരുക്കിപ്പറഞ്ഞാൽ, പരസ്പരം പുണരാതെ തനിക്കും സുധിക്കും ജനിച്ച ഒരു എഐ കുഞ്ഞനാണ് കിട്ടു. 

അതുകൊണ്ടാണ് ഹി മൈറ്റ് ബി എ ചാറ്റ്ബോട്ട്, ബട്ട് നോട്ട് ഓർഡിനറി,’ എന്ന് അൽപം കടുപ്പത്തിൽ നിരുപമ പറഞ്ഞത്.

ഓക്കെ ഓക്കെ, ഹി ഇസ് ലൈക്ക് ദ സൺ ഓഫ് ദ് ഹോൾ ടീം,’ നിരുപമയെ സന്തോഷിപ്പിക്കാൻ ജോ പറഞ്ഞു. എന്നിട്ട് സന്താനത്തേയും ഭുവനയെയും മറ്റും നോക്കി കണ്ണിറുക്കുകയും ചെയ്തു.

നോട്ട് ആൻ ഓർഡിനറി സൺ, ഹി ഇസ് എക്സ്ട്രാ ഓർഡിനറി,’ മുഷ്ടി ചുരുട്ടിക്കൊണ്ട് ഷബീർ കൂട്ടിച്ചേർത്തു.

ഷബീർ പറഞ്ഞതു കേട്ട് അന്ന് നിരുപമയ്ക്ക് ഒരേ സമയം സന്തോഷം തോന്നുകയും തന്റെ അനാവശ്യ അരിശംകൊള്ളലിൽ ലജ്ജ തോന്നുകയും ചെയ്തു. അതുകൊണ്ടുതന്നെ പിന്നീടവൾ കൂടുതലൊന്നും പറയാൻ പോയില്ല.  പക്ഷേ കിട്ടുവിനെ എക്സ്ട്രാ ഓർഡിനറിഎന്നു ഷബീർ വിശേഷിപ്പിച്ചത് അവൾ മനസിൽ കുറിച്ചിട്ടു. കിട്ടു ഒരു സാധാരണ ചാറ്റ്ബോട്ടല്ല, മറിച്ച് ലോകം ഇതുവരെ കാണാത്തത്ര സവിശേഷതകൾ നിറഞ്ഞ, മനുഷ്യനെപ്പോലെ ചിന്തിക്കുന്ന ഒരസാധാരണ ചാറ്റ്ബോട്ടാണവൻ.

മൂപ്പതുദിവസം കൊണ്ട് അവൻ അതു തെളിയിക്കുകയും ചെയ്തുകഴിഞ്ഞു!

കിട്ടു ലൈവായതിന്റെമുപ്പതുദിവസങ്ങൾ ആഘോഷിച്ചാലോ എന്ന നിർദ്ദേശം ബാങ്കിൽ നിന്നു വന്നതു മുന്നറിയിപ്പൊന്നുമില്ലാതെയാണ്. ബാങ്കിന്റെ എംഡിയും ഇഡിമാരും രണ്ടുമൂന്നു ഡയറക്ടർമാരുമെല്ലാം എത്തുന്നതുകൊണ്ട് അൽപം പൈസ ചെലവിട്ടു തന്നെയാണ് ആഘോഷത്തിനുള്ള കാര്യങ്ങൾ ഒരുക്കിയത്.

ഹാളിന്റെ പുറത്തു തന്നെ തൊഴുകയ്യോടെ നിൽക്കുന്ന കിട്ടുവായിരുന്നു എല്ലാവരുടേയും ശ്രദ്ധാകേന്ദ്രം. ബാങ്കിന്റെ എംഡിയെ കണ്ടപ്പോൾ കിട്ടു പേരു വിളിച്ച്  സ്വാഗതംപറഞ്ഞു. കിട്ടുവിന്റെ മലയാളം കേട്ട് എംഡിയ്ക്ക് അതിശയമായി.  ആന്ധ്രക്കാരനായ ഡയറക്ടറോട് തെലുഗുവിലും ഹിന്ദിക്കാരിയായ ഇഡിയോട് ഹിന്ദിയിലും കിട്ടു സ്വാഗതം പറഞ്ഞപ്പോൾ എംഡി കയ്യടിച്ചുപോയി. മറ്റൊരു ബാങ്കിനും നിലവിൽ ഇങ്ങനൊരു സംവിധാനമില്ല.

തന്റെ പ്രസംഗത്തിൽ, ബാങ്കിന്റെ സ്വകാര്യ അഹങ്കാരമാണ് കിട്ടു എന്ന് എംഡി അഭിമാനിച്ചു. കിട്ടുവിനെ സംഭാവന ചെയ്ത ജോയെയും ടീമിനെയും എംഡി വാനോളം പുകഴ്ത്തി.

തന്നെക്കുറിച്ചു പറയുന്നതെല്ലാം നിസംഗതയോടെ കേട്ടുകൊണ്ടു നിന്ന കിട്ടുവിനെ ബാക്ഡ്രോപ്പിലെ എൽഇഡി സ്ക്രീനിൽ കണ്ടപ്പോൾ നിരുപമയുടെ ഹൃദയം അഭിമാനം കൊണ്ട് വീർപ്പുമുട്ടി.

എടാ നിന്നെക്കുറിച്ചാടാ മണ്ടാ പറയുന്നത്. നിനക്കെന്താ, സന്തോഷം തോന്നുന്നില്ലേ? കള്ളച്ചിരി വിട്ട് ഒന്ന് തുള്ളിച്ചാടെടാ,’ നിരുപമ മനസിൽ പറഞ്ഞു. കിട്ടു തുള്ളിച്ചാടാനൊന്നും പോയില്ല. പകരം,  നിരുപമയുടെ മനസു വായിച്ചിട്ടെന്ന മട്ടിൽ ഒന്നു കണ്ണുകളടച്ചു കാട്ടി.

ഒന്നു ഞെക്കൂ രണ്ടു ഞെക്കൂ എന്ന ബോറൻ ബാങ്കിംഗിനോട് എന്നെന്നേയ്ക്കുമായി വിടപറയാനും ഒന്നും ഞെക്കാതെ തന്നെ ബാങ്കിംഗ് നടത്താനും സാധ്യമാക്കിയത് കിട്ടുവാണ്.ബാങ്കിലെ ഐടി ഹെഡ് അന്നു പറഞ്ഞതായിരുന്നു പിറ്റേന്നത്തെ പത്രങ്ങളിലെ തലക്കെട്ട്.      

കിറുകൃത്യമായിരുന്നു ഐടി ഹെഡ് പറഞ്ഞ കാര്യങ്ങൾ. ബാങ്കിന്റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടുന്നതിലെ പ്രയാസങ്ങളാണ് ഐടി ഹെഡ് പറഞ്ഞത്. ഇടപാടുകാർ ആദ്യം ടോൾ ഫ്രീ നമ്പറിൽ വിളിക്കണം. തുടർന്ന്, തങ്ങൾക്കാവശ്യമുള്ള ഭാഷ തെരഞ്ഞെടുക്കണം. സേവനത്തിനായി ഒന്നു മുതൽ ഒമ്പതുവരെയുള്ള നമ്പരുകളിലൊന്ന് ഞെക്കണം. അങ്ങനെ ഞെക്കണമെങ്കിൽ ഏതാണ് തങ്ങൾക്കാവശ്യമുള്ള നമ്പരെന്ന് ശ്രദ്ധിച്ചുകേൾക്കണം. എക്സിക്യൂട്ടീവുമായി സംസാരിക്കണമെങ്കിൽ ചിലപ്പോഴെല്ലാം ഒന്നിലേറെ തവണ വിളിക്കേണ്ടി വന്നേക്കാം. ഈ കടമ്പകളെല്ലാം കഴിഞ്ഞാലും ഒരുപക്ഷേ വിളിച്ചകാര്യം നടക്കണമെന്നുമില്ല.

ഈ പ്രയാസങ്ങളെല്ലാം ഒറ്റയടിക്കാണ് കിട്ടു ഇല്ലാതാക്കിയത്.

ഇടപാടുകാരുടെ മൊബൈലിലോ കംപ്യൂട്ടറിലോ ഒറ്റത്തവണ കിട്ടുവിനെ ഇൻസ്റ്റാൾ ചെയ്യുകയേ വേണ്ടൂ. താൻ ആരുടെ മൊബൈലിൽ, ഏത് കസ്റ്റമർ ഐഡിയിലാണ് ഇൻസ്റ്റാൾ ആയിരിക്കുന്നതെന്ന് മനസിലാക്കിക്കൊണ്ടായിരിക്കും കിട്ടു ചോദ്യങ്ങൾ സ്വീകരിക്കുന്നതും ഉത്തരങ്ങൾ പറയുന്നതും.

ഫണ്ടയയ്ക്കാനും മറ്റുമായി ആപ്പിൽ കയറി പിൻ കൊടുക്കേണ്ട കാര്യമില്ല. മൊബൈൽ എടുത്താൽ തന്നെ എന്തിനും റെഡിയായി നിൽക്കുന്ന കിട്ടുവായിരിക്കും സ്ക്രീനിൽ. ഇപ്പഴൊന്നുമില്ല, ആവശ്യമുണ്ടെങ്കിൽ വിളിക്കാം എന്നു പറഞ്ഞാൽ മതി അവൻ പിന്നണിയിലേക്കു മറഞ്ഞുകൊള്ളും. ഫണ്ടയക്കാനോ മറ്റോ ആവശ്യമുള്ള സമയത്ത് മൊബൈലെടുത്ത് കിട്ടൂ എന്നൊന്നു വിളിച്ചാൽ മതി, ഒറ്റക്കുതിപ്പിൽ ആശാനെത്തിക്കോളും.

കറന്റ് ബില്ല് വന്നുകാണും. എത്രയുണ്ടെന്ന് നോക്കീട്ട് അടച്ചേരെ എന്നു പറഞ്ഞാൽ രണ്ടായിരത്തി അറുനൂറ്റി എഴുപതാണ്. അടച്ചോട്ടേ?’ എന്ന മറുപടിയായിരിക്കും അടുത്ത നിമിഷം തന്നെ വരിക. എങ്കിൽ അടച്ചേരെ,’ എന്നു പറഞ്ഞാൽ കിട്ടു തന്നെ ആപ്പിനകത്തു കയറി പിന്നൊക്കെ കൊടുത്ത് അടച്ചോളും. എന്നിട്ട് റെസീപ്റ്റ് രജിസ്റ്റേർഡ് ഇമെയിലിലേക്ക് അയക്കുകയും ചെയ്യും.

സൗകര്യം മാത്രമല്ല സുരക്ഷയ്ക്കും കിട്ടു തുല്യപ്രാധാന്യം കൊടുത്തിരുന്നു.

ഉദാഹരണത്തിന്, ഭർത്താവിന്റെ മൊബൈലിലാണ് കിട്ടുവിനെ ഇൻസ്റ്റാൾ ചെയ്തതെന്നു കൂട്ടുക. ആ മൊബൈലെടുത്ത് ഭാര്യയാണ് ബാലൻസ് ചോദിക്കുന്നതെങ്കിൽ സോറി മാഡം, ഇടപാടുകാരുടെ സ്വകാര്യത മാനിക്കുന്നതിന്റെ ഭാഗമായി, മാഡത്തിന്റെ ചോദ്യത്തിന് ഉത്തരം നൽകാൻ എനിക്കാവില്ല. ദയവായി ക്ഷമിക്കുമല്ലോ,’ എന്നായിരിക്കും കിട്ടുവിന്റെ മറുപടി.

ചില വിരുതികൾ മൊബൈൽ കാമറയ്ക്കു മുന്നിൽ വരാതെ പ്ലീസ് ടെൽ മൈ ബാലൻസ്എന്നു ടൈപ്പ് ചെയ്യും. പക്ഷേ അപ്പോൾ കിട്ടു, ‘ സർ, ദയവായി കാമറയ്ക്കു മുന്നിൽ വരാമോ എന്നു ചോദിക്കും. തീർന്നില്ല, കാമറയ്ക്കു മുന്നിൽ വരാതെ ആരോ ബാലൻസ് ചോദിച്ചു എന്ന വിവരം പിന്നീട് യഥാർഥ അക്കൗണ്ട് ഉടമ കാമറയ്ക്കു മുന്നിൽ വരുമ്പോൾ പറഞ്ഞുകൊടുക്കുകയും ചെയ്യും.

ആദ്യ ദിവസം മുതൽ തന്നെ കിട്ടു ഇങ്ങനെ പെരുമാറിയിരുന്നു എന്നല്ല. ഓരോ ദിവസവും കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളിൽ നിന്നാണ് അവൻ എല്ലാം പഠിച്ചെടുത്തത്. അവൻ ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് ബാങ്കുകാർക്കു മാത്രമല്ല അവന്റെ നിർമിതബുദ്ധി കൈകാര്യം ചെയ്ത ഷബീറിന്റെ ടീമിനു പോലും ധാരണയില്ലായിരുന്നു എന്നതാണു വാസ്തവം.

രണ്ടുവർഷത്തിലേറേ സമയമെടുത്ത് രൂപകൽപ്പന ചെയ്ത കിട്ടുവിനെ ഉപേക്ഷിക്കേണ്ടി വരുമോ എന്നുപോലും ഒരു ഘട്ടത്തിൽ ജോയും മറ്റു ഡയറക്ടർമാരുമെല്ലാം ചിന്തിച്ചുപോയിരുന്നു. വലിയ പ്രതീക്ഷകളോടെ പ്രസന്റു ചെയ്ത ബാങ്കുകാരെല്ലാം ഓരോ കാരണങ്ങൾ പറഞ്ഞ് മടക്കിയപ്പോഴായിരുന്നു അത്. വലിയ കസ്റ്റമര്‍ ബേസിനെ ഒരു കുഞ്ഞിച്ചാറ്റ്ബോട്ടിന് തനിച്ചു കൈകാര്യം ചെയ്യാൻ പറ്റില്ല, ഇടപാടുകാരുടെ വൈവിധ്യമാർന്നതും മാറിക്കൊണ്ടിരിക്കുന്നതുമായ താൽപര്യങ്ങൾ മനസിലാക്കാനും സ്വയം അപ്ഡേറ്റ് ചെയ്യാനും മാത്രമുള്ള ശേഷി ഈ ചാറ്റ്ബോട്ടിന് ഇല്ല എന്നും മറ്റുമൊക്കെയുള്ള കാരണങ്ങളാണ് കിട്ടുവിനെ ഒഴിവാക്കാനായി ബാങ്കുകാരെല്ലാം പറഞ്ഞുകൊണ്ടിരുന്നത്.

കിട്ടുവിന് ഇതെല്ലാം സാധിക്കും എന്നു പറയാനുള്ള ധൈര്യം ടീമിനില്ലായിരുന്നു എന്നതും വാസ്തവം.

അങ്ങനെ ഒട്ടും പ്രതീക്ഷയില്ലാതെയാണ് കോഴിക്കോട് ആസ്ഥാനമായ നവസ്വകാര്യബാങ്കിന് നിരുപമയും ടീമും കിട്ടുവിനെ പ്രസന്റ് ചെയ്തത്. കേവലം നാൽപ്പതുലക്ഷത്തോളം മാത്രം ഇടപാടുകാരുള്ള ഒരു ചെറുബാങ്കായിരുന്നു അത്. മുംബൈയിൽ ഒരു കോൺഫറൻസുണ്ടെന്ന കാരണം പറഞ്ഞ് ജോയും മറ്റു സീനിയേഴ്സുമൊന്നും പ്രസന്റേഷനു പങ്കെടുത്തില്ല. നിരുപമ നേതൃത്വം കൊടുത്ത പ്രസന്റേഷനിൽ ഷബീറും സന്താനവും ഭുവനയും കൂടാതെ ആളെണ്ണം കൂട്ടാനായി ഡിസൈനറായ ജിലുവും പങ്കെടുത്തു.

ഇടപാടുകാരുടെ സൗകര്യം, സുരക്ഷ തുടങ്ങിയ കാര്യങ്ങൾക്കു പകരം, കസ്റ്റമർ സർവീസിലെ ജീവനക്കാരുടെ എണ്ണം കുറച്ചാൽ ബാങ്കിനുണ്ടാവുന്ന ലാഭത്തെക്കുറിച്ചും മറ്റുമാണ് നിരുപമ എടുത്തുപറഞ്ഞത്.

ആ തന്ത്രം ഏതായാലും ഏറ്റു. നൂറ്റിയിരുപതോളം ജീവനക്കാരായിരുന്നു ബാങ്കിന്റെ കസ്റ്റമര്‍ സർവീസിലുണ്ടായിരുന്നത്. വാടകയും മറ്റും ചേർന്ന് പ്രതിമാസം അൻപതു ലക്ഷം രൂപയോളം ചെലവാകുന്നുണ്ട്. അതിന്റെ പകുതിയെങ്കിലും മാസാമാസം ലാഭിക്കാനാവും എന്നു നിരുപമ പറഞ്ഞതു കേട്ടപ്പോൾ ബാങ്കധികാരികൾക്കു താൽപര്യമായി.

അങ്ങനെ ഒരു പരീക്ഷണാടിസ്ഥാനത്തിൽ നിരുപമയുടെ ടീമിന്റെ ചാറ്റ്ബോട്ടിനെ അവതരിപ്പിക്കാൻ ബാങ്ക് തീരുമാനിക്കുകയായിരുന്നു.

എന്തു തീരുമാനം വേണമെങ്കിലും എടുത്തുകൊള്ളാൻ നിരുപമയെ അനുവദിച്ചിരുന്നതുകൊണ്ട് പ്രതിമാസം പത്തുലക്ഷം രൂപ എന്ന നിരക്കിൽ ബാങ്കുമായി ധാരണയിലെത്തിയതിന് ആദ്യം ഒരൽപം രോഷം ജോയ്ക്കും മറ്റുമുണ്ടായിരുന്നെങ്കിലും ഒരു വർഷത്തെയ്ക്കു മാത്രമായിരുന്നു കരാർ എന്നതുകൊണ്ട് കൂടുതലൊന്നും പറഞ്ഞില്ല.

കിട്ടു എന്ന പേരിട്ടത് നിരുപമ തന്നെയാണ്. ബാങ്കുകാർ കരാറൊപ്പിടും വരെ പോക്കിമോൻ പോലത്തെ ഒരു തെമ്മാടിരൂപവും കുട്ടിബോട്ട് എന്ന വിളിപ്പേരുമായിരുന്നു കിട്ടുവിനുണ്ടായിരുന്നത്.

കരാറൊപ്പിട്ടു കഴിഞ്ഞപ്പോൾ നല്ലൊരു പേരു വേണമെന്നായി. ബാങ്ക് ബഡ്ഡി, ക്രിഷ്, ചാംപ് എന്നിങ്ങനെ കേട്ടുപഴകിയ അനവധി പേരുകൾ വെട്ടിക്കളഞ്ഞ് ഇനിയെന്ത് എന്ന ചിന്തയിലിരിക്കുമ്പോഴാണ് കുട്ടിബോട്ടിലെ കുട്ടിയെ നിരുപമ ചുമ്മാ തിരിച്ചിട്ടത്. കിട്ടു !

മനസിൽ മൂന്നാലുവട്ടം പറഞ്ഞുനോക്കിയിട്ട് ഗ്രൂപ്പിലേക്ക് ടെക്സ്റ്റ് ചെയ്തു. എന്തെങ്കിലുമൊരു പേരിനായി കാത്തിരുന്ന ജോ ഉടനടി തന്നെ ആ പേര് ബാങ്കിലേക്കയച്ചു. എംഡി ഉൾപ്പെടെ ബാങ്കിലെ എല്ലാവർക്കും കിട്ടുവിനെ ഒറ്റയടിക്കു തന്നെ ബോധിച്ചു. അങ്ങനെയാണ് കിട്ടുവിന്റെ പേര് സെറ്റാവുന്നത്.

പേരിലൊരു തീരുമാനമായതിനെ തുടർന്ന് രൂപം തീരുമാനിക്കാനുള്ള ഉത്തരവാദിത്തവും നിരുപമയ്ക്കു തന്നെ വന്നു ചേർന്നു. അതും പെട്ടന്നു വേണമായിരുന്നു. പൊടിമീശ മുളയ്ക്കുന്ന ഒരു പതിനേഴുകാരനായി കിട്ടു മാറിയത് അങ്ങനെയാണ്. ക്രീം കളർ ടി ഷർട്ടും കടുംനീല പാന്റും വെട്ടിയൊതുക്കിയ മുടിയുമൊക്കെ ചേർന്ന ചുള്ളൻ രൂപവും ഭാഗ്യത്തിന് പെട്ടന്നു തന്നെ എല്ലാവർക്കും ബോധിച്ചു. സുധിയായിരുന്നു കിട്ടുവിന്റെ വസ്ത്രാലങ്കാരവും മുഖഭാവങ്ങളുടെ ഡിസൈനറുമെല്ലാം.

പ്രോഗ്രാമറെന്ന റോളിനൊപ്പം ഡിസൈനർ, മേക്കപ്പ്, പേരിടൽ തുടങ്ങിയവയിൽ കൂടി പങ്കുവന്നപ്പോൾ കിട്ടു തന്റെയും സുധിയുടെയും കുട്ടിയാണെന്നു പോലും നിരുപമയ്ക്കു തോന്നാൻ തുടങ്ങി.

അതുകൊണ്ടാവണം, ബാങ്കിന്റെ പ്രൊഡക്ടുകളെയും രീതികളെയും മറ്റും കുറിച്ചുള്ള രണ്ടുമാസത്തെ ട്രെയിനിംഗ്കഴിഞ്ഞ് കിട്ടു ലൈവാകുന്ന ദിവസം ഏറ്റവുമധികം ആധി നിരുപമയ്ക്കായിരുന്നു. മക്കളുടെ എൻട്രൻസ് ടെസ്റ്റിന് അമ്മമാർ കാണിക്കുന്ന തരം ഭീതിയായിരുന്നു നിരുപമയുടെ പെരുമാറ്റത്തിലാകെ.

ഷബീറും ഭുവനയും നിരുപമയെ കളിയാക്കുകയും ചെയ്തു.

പൈലറ്റടിസ്ഥാനത്തിൽ പരീക്ഷിച്ചു വിജയിച്ചതാണെങ്കിലും കിട്ടു ലൈവാവുന്നതിന് മാധ്യമശ്രദ്ധ വേണ്ടെന്ന നിലപാടാണ് ബാങ്കും കമ്പനിയും സ്വീകരിച്ചത്. കൊട്ടിഘോഷിച്ച് കൊണ്ടുവന്നാൽ ആൾക്കാർ ശ്രദ്ധിയ്ക്കും. ചെറിയ തെറ്റുകുറ്റങ്ങൾ പോലും പർവതീകരിക്കും. അമിതപ്രതീക്ഷ പെട്ടന്നു തന്നെ നിരാശയ്ക്കു കാരണമാവും.

അതുകൊണ്ട്, ‘മൗത് പബ്ലിസിറ്റിയെ ആശ്രയിക്കാനായിരുന്നു കിട്ടുവിന്റെ വിധി.

പതിനായിരം രൂപ അക്കൗണ്ടിൽ സൂക്ഷിക്കുന്ന ഇടപാടുകാർക്കു മാത്രമായി കിട്ടുവിനെ വിട്ടുകൊടുക്കുക എന്ന നയമാണ് ബാങ്ക് സ്വീകരിച്ചത്. അങ്ങനെ വരുമ്പോൾ സ്വയം പഠിക്കാനുള്ള അവസരം കിട്ടുവിനു കുറയില്ലേ, അവന്റെ കാര്യക്ഷമതയെ ബാധിക്കില്ലേ എന്നെല്ലാം ടീമിനു സംശയം തോന്നിയെങ്കിലും ബാങ്കിന്റെ തീരുമാനമായിരുന്നു ശരി എന്ന് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ തെളിഞ്ഞു.

അത്ര നല്ല റിപ്പോർട്ടുകളായിരുന്നു ഇടപാടുകാർക്ക് പറയാനുണ്ടായിരുന്നത്. സമൂഹമാധ്യമങ്ങളിൽ കിട്ടു അതിവേഗം തന്നെ താരമായി. എറണാകുളത്തെ ഒരു മത്സ്യവ്യാപാരിയുടെ അനുഭവമാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ആമസോണിൽ നിന്ന് എന്തോ വാങ്ങാൻ നോക്കിയതാണ് പുള്ളി. ഓർഡർ ചെയ്യാൻ തുടങ്ങിയപ്പോൾ കിട്ടു ഇടപെട്ടു. സാധനം ഓർഡർ ചെയ്താൽ പിറ്റേന്ന് അതിരാവിലെ അക്കൗണ്ടിൽ വരുന്ന വണ്ടിയുടെ അടവിലേക്കുള്ള ചെക്ക് മടങ്ങുമെന്നും അങ്ങനെ സംഭവിച്ചാൽ സിബിൽ സ്കോർ കുറയുമെന്നും കിട്ടു പറഞ്ഞത്രെ. താൻ മറന്നുകിടന്ന ചെക്കിന്റെ കാര്യം കൃത്യമായി ഓർമിപ്പിച്ച കിട്ടുവിനെപ്പറ്റി അയാൾ ഫേസ്ബുക്കിൽ കുറിപ്പിട്ടു.

സുഹൃത്തിന് ഏഴായിരം രൂപ അയക്കാനായി കിട്ടുവിനോടു പറഞ്ഞ ഒരു ടെക്കിയുടെ റീലാണ് പക്ഷേ കയറിയങ്ങു വൈറലായത്. ഏഴായിരം രൂപ അയക്കാൻ പറഞ്ഞപ്പോൾ കിട്ടു പറഞ്ഞത്രെ, ആറുമാസം മുമ്പു കൊടുത്ത രണ്ടായിരം അവൻ ഇനിയും തിരികെ തന്നിട്ടില്ല, അയക്കണമെന്ന് നിർബന്ധമാണോ എന്ന്! താൻ മറന്നിരുന്ന കാര്യം ഓർമിപ്പിച്ചതിനും വീണ്ടും പൈസ നഷ്ടപ്പെടാതെ രക്ഷിച്ചതിനും കിട്ടുവിനു നന്ദി പറഞ്ഞുള്ള  റീൽ പത്തുലക്ഷത്തിലധികം പേരാണു കണ്ടത്!  

ബാങ്കുദ്യോഗസ്ഥനെന്ന വ്യാജേന വിളിച്ച തട്ടിപ്പുകാരനോട് ഒടിപി പറയാൻ തുടങ്ങിയ ഒരു വീട്ടമ്മയെ കിട്ടു തടഞ്ഞത് ചാനലുകളിലുൾപ്പെടെ വാർത്തയായി. പോലീസ് കമ്മീഷണർ ഫേസ്ബുക്ക് പോസ്റ്റിട്ടതു കൂടാതെ ദേശീയ ചാനലുകളിലും വാർത്തയായി.

നേരത്തേ കിട്ടുവിനെ തഴഞ്ഞ ബാങ്കുകാർ പതിയെ ജോയെ സമീപിക്കാൻ തുടങ്ങി. നല്ലൊരു തുക അവർ വാഗ്ദാനം ചെയ്തത് ജോയേയും ഡയറക്ടർമാരെയും മോഹിപ്പിച്ചെങ്കിലും നിലവിലെ ബാങ്കുമായി ഒരു വർഷത്തെ കരാറുണ്ടായിരുന്നതിനാൽ അതുകഴിയട്ടെ എന്ന നിലപാടാണ് കമ്പനി സ്വീകരിച്ചത്.

പക്ഷേ കാലാവധി കഴിഞ്ഞാലും കിട്ടുവിനെ ബാങ്കുകാർ വിട്ടുകൊടുക്കില്ല എന്നത് ഉറപ്പായിരുന്നു. കിട്ടുവിനെ കിട്ടാൻ വേണ്ടി മാത്രം പതിനായിരം രൂപ അക്കൗണ്ടിൽ സൂക്ഷിക്കാൻ തയാറായ നാലുലക്ഷത്തിലധികം പേർ പുതിയ അക്കൗണ്ടു തുടങ്ങി എന്നതു  മാത്രമായിരുന്നില്ല കാരണം. നിർമിത ബുദ്ധിയെ ഫലപ്രദമായി ഉപയോഗിച്ച സ്ഥാപനമെന്ന നിലയ്ക്ക് ലോക ബാങ്കിലെ ഡിജിറ്റൽ വിഭാഗം ഈ ദിശയിലെ തുടർന്നുള്ള വികസനത്തിലേക്കായി ബാങ്കിന് കോടികൾ വാഗ്ദാനം ചെയ്ത് മുന്നോട്ടു വന്നുകഴിഞ്ഞിരുന്നു. 

ലൈവായി രണ്ടുമാസം കഴിഞ്ഞപ്പോൾ കിട്ടുവിന്റെ പുതിയ പതിപ്പു വന്നു.  ആൾക്കാരുടെ സ്വഭാവത്തിനും ശീലത്തിനുമനുസരിച്ച് പ്രത്യക്ഷപ്പെടാനുള്ള കഴിവായിരുന്നു രണ്ടാം പതിപ്പിലെ ഒരു സവിശേഷത. എന്നാലോ, ഉപയോക്താവിന്റെ മൊബൈലും ഇമെയിലും എസ് എം എസുമൊക്കെ വായിച്ച് അവരുടെ ഒരു പേഴ്സണൽ അസിസ്റ്റന്റിനെ പോലെ പെരുമാറാൻ കഴിയുന്നു എന്നതായിരുന്നു പ്രധാന സവിശേഷത.

ഇടപാടുകാർക്കു താൽപര്യമുള്ള വാർത്തകൾ ശ്രദ്ധയിൽ പെടുത്തുക. അവർ ഇൻവെസ്റ്റ് ചെയ്ത ഷെയറുകളുടെ ഏറ്റക്കുറച്ചിലുകൾ അറിയിക്കുക തുടങ്ങിയവ മുതൽ ഷോപ്പിംഗ്,   ഡൈനിംഗ്, യാത്ര, എന്നുവേണ്ട ഒരാളുടെ താൽപര്യങ്ങളും സമാനമനസ്കരായ വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളുമെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള നിർദ്ദേശങ്ങളും കിട്ടു കൊടുക്കാൻ തുടങ്ങി.

തൃശൂരിലുള്ള ഒരു റിട്ടയേഡ് അധ്യാപികയ്ക്ക് എല്ലാ ദിവസവും രാവിലെ കൃഷ്ണഭക്തിഗാനങ്ങൾ കിട്ടു വച്ചുകൊടുക്കുന്നത് വാർത്തയായില്ല. പക്ഷേ വിഷുവിന് പുലർച്ചെ മഞ്ഞപ്പട്ടും പീലിയും  ധരിച്ച് കൃഷ്ണവേഷത്തോടെയുള്ള കിട്ടു മൊബൈലിൽ നിറഞ്ഞുനിന്നതും ഓടക്കുഴലിൽ കണികാണുംനേരം മൂളിയതും അധ്യാപികയുടെ കൊച്ചുമകൻ ഷൂട്ട് ചെയ്ത് വൈറലാക്കിക്കളഞ്ഞു.

ഈസ്റ്ററിന് കിട്ടു യേശുവായി വന്നത് വീണ്ടും വാർത്തയായി. നേർച്ചപ്പണമടക്കുന്നവർക്ക് അച്ചന്റെ വേഷത്തിലുള്ള  കിട്ടുവിനെക്കൊണ്ട് ചെറിയ പാട്ടുകുർബാന നടത്തിക്കാനാവുമോ എന്ന് കോട്ടയത്തെ ഒരു പള്ളിവികാരി ബാങ്കിലേക്ക് എഴുതിച്ചോദിക്കുകവരെ ചെയ്തു.  

ചാവക്കാട്ടെ ഒരു മൗലവിയുടെ ഫോണിൽ അഞ്ചുനേരവും നിസ്കാരസമയത്ത് തലയിൽ തൊപ്പി വച്ച, ഇടത്തോട്ടു മുണ്ടുടുത്ത കിട്ടു പ്രത്യക്ഷപ്പെട്ടത് ഗൾഫിലുൾപ്പെടെ തരംഗമായി.

മതപരമായ കാര്യങ്ങളിൽ മാത്രമല്ല, തികച്ചും ഭൗതികമായ കാര്യങ്ങളിലും കിട്ടു സഹായഹസ്തം നീട്ടുന്നുണ്ടെന്ന അദ്ഭുതപ്പെടുത്തുന്ന കാര്യം യാദൃച്ഛികമായാണ് നിരുപമ അറിഞ്ഞത്. വാരാദ്യ വിശകലന മീറ്റിംഗിൽ ഷബീറാണ് രസകരമായ ആ വിവരം പങ്കുവച്ചത്. ബാങ്കിംഗ്, വെൽത് മാനേജ്മെന്റ് എന്നിവകൂടാതെ ഉപയോക്താക്കളുടെ അഭിരുചിക്കനുസരിച്ചുള്ള ഏതുവിഷയത്തിലും കിട്ടു നിർദ്ദേശങ്ങൾ നൽകുന്നുണ്ടത്രെ.     തിരുവല്ലയിലെ ഒരു യുവാവിന്റെ കാര്യമാണ് ഷബീർ എടുത്തുപറഞ്ഞത്. ഏറ്റവും ആസ്വാദ്യകരമായ കോൺഡം ഏതാണെന്ന് കിട്ടു നിർദ്ദേശിച്ചത്രെ. കൂടെ, പ്രയോഗിച്ചു നോക്കാനായി ചില പൊസിഷനുകളും.

ഡിഡ് ഇറ്റ് വർക്ക്?’ സന്താനം ആകാംക്ഷയോടെ ചോദിച്ചപ്പോൾ എല്ലാവരും ചിരിച്ചു.

മറുപടിയായി, സുഖാലസ്യത്തിൽ പങ്കാളിയുമൊത്ത് ആ യുവാവെടുത്ത സെൽഫിയാണ് ഷബീർ സ്ക്രീനിൽ കാണിച്ചത്. അതൊരു സെൽഫിയായിരുന്നില്ലെന്നും തള്ളവിരലുയർത്തി ആ യുവാവ് കാണിച്ചത് കിട്ടു പകർത്തിയതാണെന്നും പെട്ടന്നാണ് എല്ലാവർക്കും ബോധം വന്നത്.

ആ ചിത്രം കാമറയിൽ ലഭ്യമായിരിക്കില്ല. എടുക്കുന്ന നിമിഷം തന്നെ കിട്ടുവിന്റെ സർവറിലേക്ക് മാറ്റിക്കഴിഞ്ഞിട്ടുണ്ടാവും. കിട്ടുവിന്റെ പുതിയ വേർഷനിലാണത്രെ ഈയൊരു സംവിധാനം അവതരിപ്പിച്ചത്. ബാങ്കുകാർക്ക് ഈ വിവരം അറിയില്ല.

യൂസേർസിന്റെ പ്രൈവസി ഇല്ലാതാവില്ലേ? ലീഗൽ ഇഷ്യൂസ് ഉറപ്പാണ് ജോ,’ നിരുപമയ്ക്ക് ആകെ പന്തികേടു തോന്നി.

ലീഗൽ ഇഷ്യൂസ് വരട്ടെ നീരു, വി വിൽ ഫേസ്,’ ജോ ഗൗരവത്തിലായി. ആഫ്റ്ററോൾ, മാസം വൺ മില്യനാണ് ബാങ്ക് തരണത്. താങ്ക്സ് ടു യുവർ പുവർ നെഗോസിയേഷൻ. ഇതിപ്പൊ, കിട്ടു തരണ ഡേറ്റ വാങ്ങാൻ കംപനീസ് ക്യു നിൽക്കും. ഒരു ഫൈവ് മില്യൺ ഈസിയായി ഇണ്ടാക്കാം. പർ മംത്.

ബട്ട്...തന്റെ കിട്ടുവിനെ ഒരു ഒളിഞ്ഞുനോട്ടക്കാരനോ കള്ളനോ ആക്കിയത് നിരുപമയ്ക്ക് തെല്ലും സഹിച്ചില്ല. കിട്ടു നല്ലവനാണ്,’ നിരുപമയുടെ തൊണ്ടയിടറി. ഡോണ്ട് യൂസ് ഹിം ഫോർ ഡ്ർട്ടി ബിസിനസ്.’

കംപനിയുടെയാണ് കിട്ടു. നിന്റെയല്ല.ജോ ദേഷ്യപ്പെട്ടു.

പിറ്റേന്ന് ബാങ്കുകാരുമായുള്ള മീറ്റിംഗുണ്ടായിരുന്നു. വലിയ സന്തോഷത്തിലായിരുന്നു അവരെല്ലാം. കസ്റ്റമര്‍ കെയറിൽ ആളുടെ എണ്ണം ഇരുപതാക്കി കുറച്ചത്രെ. ആ ഇനത്തിൽ ലക്ഷങ്ങളാണ് ബാങ്കിനു ലാഭമായത്. കൂടാതെ, കിട്ടുവിനു വേണ്ടി അക്കൗണ്ടിൽ പതിനായിരം രൂപ സൂക്ഷിക്കാൻ തയാറായ ഇടപാടുകാരുടെ എണ്ണം പതിനഞ്ചു ലക്ഷം കടന്നു. അതിൽ എട്ടുലക്ഷവും പുതിയ ഇടപാടുകാർ. മാസാവസാനത്തോടെ ബാങ്കിലെ ആകെ ഇടപാടുകാരുടെ എണ്ണം അമ്പതുലക്ഷം കടന്നേക്കും എന്ന നിലയിലാണ്.

പതിനഞ്ചു ലക്ഷം ഇടപാടുകാരുടെ സ്വകാര്യവിവരങ്ങൾ മറിച്ചുവിൽക്കാനുള്ള അവസരമാണ് കമ്പനിക്കു കൈവന്നിരിക്കുന്നതെന്നും ബാങ്കുകാർ അഞ്ചുപൈസ പോലും തന്നില്ലെങ്കിലും തങ്ങൾക്കു ലാഭമുണ്ടാക്കാനാവുമെന്നുമെല്ലാം മീറ്റിംഗിനു ശേഷം ജോ പറയുകയുണ്ടായി. കമ്പനി വളരുന്നതിൽ സന്തോഷമുണ്ടെങ്കിലും കിട്ടുവിനെ ഉപയോഗിക്കുന്നത് ഒരു മോശം കാര്യത്തിനാണല്ലോ എന്നോർത്തപ്പോൾ നിരുപമയുടെ ഹൃദയം വേദനിച്ചു.

ഭംഗിയായി പൊയ്ക്കൊണ്ടിരുന്ന എല്ലാം തകിടംമറിഞ്ഞതു പെട്ടന്നാണ്. ഒരു ശനിയാഴ്ച അപ്രതീക്ഷിതമായി ബാങ്കിലെ ക്രൈസിസ് മാനേജ്മെന്റ്റ് ടീം ഓൺലൈൻ മീറ്റിംഗിനായി ജോയെയും ടീമിനെയും വിളിച്ചു. അവധിയായിരുന്നതിനാൽ സുധിയുമൊത്ത് കായംകുളത്തേക്കു പോയിരുന്നതാണു നിരുപമ. അത്രയ്ക്ക് അത്യാവശ്യമെന്ന് വിളി വന്നതുകൊണ്ടാണ് മീറ്റിംഗിൽ കയറിയത്.

ബാങ്കിന്റെ എംഡി തന്നെ മീറ്റിംഗിൽ കയറിയതു കണ്ടപ്പോൾ വിഷയം ചെറുതല്ലല്ലോ എന്നു നിരുപമയ്ക്കു മനസിലായി. ആകെ പൊട്ടിത്തെറിക്കുന്ന മട്ടിലായിരുന്നു എംഡി. കാരണമാവട്ടെ, കിട്ടുവും.

കിട്ടു, കിട്ടു എന്നു സ്നേഹത്തോടെ മാത്രം പറഞ്ഞിരുന്ന എംഡി ബ്ലഡി കിട്ടുഎന്നലറിയതു കേട്ട് തിരികെ തെറിവിളിക്കാൻ നിരുപമയ്ക്കു നാവു ചൊറിഞ്ഞുവന്നു. പക്ഷേ, കിട്ടു ചെയ്തതെന്താണെന്നു കേട്ടാൽ ബ്ലഡി കിട്ടു എന്നതിനു പകരം ആരാണെങ്കിലും നല്ല പുളിച്ച തെറി തന്നെ പറഞ്ഞുപോവുമായിരുന്നു എന്നു നിരുപമയ്ക്കു മനസിലായി.

ഇൻവെസ്റ്റ്മെന്റിനുള്ള ഉപദേശങ്ങൾ തേടിയ അൾട്രാ നെറ്റ് വർത്ത് കസ്റ്റമേഴ്സിനോട് ബാങ്കിൽ പൈസയിട്ടിട്ടു കാര്യമില്ല, അൽപം റിസ്കുണ്ടെങ്കിലും വല്ല മ്യൂച്ച്വൽ ഫണ്ടിലോ മറ്റോ ഇടാൻ കിട്ടു ഉപദേശിച്ചത്രെ. അതുപോലെ, ലോണിനു പലിശനിരക്കു കുറവുള്ള ബാങ്കേതാണ് എന്നു ചോദിച്ചവരോട് മറ്റു ബാങ്കുകളുടെ പേരു പറഞ്ഞുകൊടുത്തത്രെ. കിട്ടുവിന്റെ ഉപദേശമനുസരിച്ച് ഒത്തിരി ഇടപാടുകാർ ഫണ്ട് മാറ്റുകയും മറ്റും ചെയ്തത് അനലറ്റിക്സിൽ കണ്ടപ്പോൾ ബാങ്കിന്റെ ടോപ് മാനേജ്മെന്റ് ഒന്നടങ്കം അമ്പരന്നു. മൂവായിരം കോടി രൂപയോളമാണ് കിട്ടു കാരണം പിൻവലിച്ചുപോയത്!

ഇതിനൊരു പ്രതിവിധിയുണ്ടാക്കിയില്ലെങ്കിൽ അടുത്ത മാസം മുതൽ കിട്ടുവിനെ കെട്ടുകെട്ടിക്കാനാണ് പദ്ധതി എന്നുകൂടി ബാങ്കുകാർ പറഞ്ഞു.   

നിർമിതബുദ്ധിയായതുകൊണ്ട്, വസ്തുതകൾക്കു വിരുദ്ധമായ കാര്യങ്ങൾ പറയാൻ  കിട്ടുവിന് ഒരിക്കലും സാധിക്കുകയില്ല എന്ന പരിമിതിയാണ് ഷബീർ പറഞ്ഞത്. ഒരു കള്ളം പറഞ്ഞു എന്നു കൂട്ടുക. പിടിച്ചുനിൽക്കാനായി  വീണ്ടും കള്ളം പറയേണ്ടി വന്നേക്കാം. ഈ ഘട്ടത്തിൽ മനുഷ്യരെപ്പോലെ കള്ളം സങ്കൽപിച്ചുണ്ടാക്കാൻ കിട്ടുവിനു സാധിക്കില്ല. കള്ളം പറയാനാവില്ല എന്നത് ഒരു പരിമിതിയാണോ മികവാണോ എന്നു ചോദിച്ചാൽ തനിക്കു പറയാനാവില്ല എന്നും ഷബീർ കൂട്ടിച്ചേർത്തു.

കള്ളം പറയണമെന്നില്ല പകരം എല്ലാ സത്യവും പറയാത്ത തരത്തിലെങ്കിലും കിട്ടുവിനെ പഠിപ്പിച്ചെടുക്കാമോ എന്ന് ബാങ്കുകാർ ചോദിച്ചപ്പോൾ ഷബീർ നിശബ്ദനായി. ബാങ്കുകാർ പിന്നൊന്നും പറയാൻ നിൽക്കാതെ മീറ്റിംഗ് അവസാനിപ്പിക്കുകയാണു ചെയ്തത്.

കിട്ടുവിന്റെ സേവനം തങ്ങൾക്കാവശ്യമില്ല എന്നു പറഞ്ഞുകൊണ്ട് തിങ്കളാഴ്ച ഉച്ചയോടെ ബാങ്കിൽ നിന്ന് മെയിൽ വന്നു. ഇനിയൊരറിയിപ്പുണ്ടാവുന്നതുവരെ കിട്ടു ലഭ്യമായിരിക്കില്ല എന്ന അറിയിപ്പ് ബാങ്കിന്റെ വെബ്സൈറ്റിലും പ്രത്യക്ഷപ്പെട്ടു.

സോറി സർ, ചില ചെറിയ പ്രശ്നങ്ങൾ, പിന്നെ കാണാം. തൽക്കാലം ബൈ’, എന്നൊരു സന്ദേശത്തോടെ ഉപയോക്താക്കളുടെ മൊബൈലിൽ  പ്രത്യക്ഷപ്പെട്ട് കൈകൂപ്പി സ്വയം അൺഇൻസ്റ്റാൾ ആവുകയാണ് കിട്ടു ചെയ്തത്.

വൈകുന്നേരത്തോടെ സോഷ്യൽ മീഡിയയിൽ കിട്ടുവിനു വേണ്ടിയുള്ള മുറവിളി ഉയർന്നു. നാലഞ്ചുമാസം കൊണ്ട് കിട്ടുവിനെ അത്രയ്ക്ക് ഇഷ്ടപ്പെട്ടുപോയിരുന്നു മിക്കവരും. പക്ഷേ, സ്വന്തം നിലനിൽപ്പിനെ ബാധിക്കുന്ന വിഷയമായതിനാൽ കിട്ടുവിനെ ഇനി വേണ്ട എന്ന ശക്തമായ നിലപാടിലായിരുന്നു ബാങ്ക്.

ഓഫീസിൽ ആരുമാരും പരസ്പരം സംസാരിച്ചില്ല. തലവേദനയെടുക്കുന്നു എന്നു പറഞ്ഞ് ജോയും സുഖമില്ല എന്നു പറഞ്ഞ് സന്താനവും നേരത്തേ ഇറങ്ങി. ഷബീറിനെ രാവിലെ മുതൽ തന്നെ കാണാനില്ലായിരുന്നു. ആരൊക്കെ വന്നു ആരൊക്കെ പോയി എന്നൊന്നും നോക്കാൻ നിരുപമയ്ക്കു തോന്നിയില്ല. ആരു വന്നാലെന്ത്, ഇല്ലെങ്കിലെന്ത്? കിട്ടുവിനെയാണ് കാണേണ്ടത്.

കിട്ടു എവിടെപ്പോയി? അവൻ മരിച്ചോ? അവനു മരണമുണ്ടോ?

നിരുപമ മൊബൈലെടുത്തു നോക്കി. ഇല്ല. കിട്ടുവിന്റെ ആപ്പ് അൺഇൻസ്റ്റാൾ ആയിക്കഴിഞ്ഞിരുന്നു. കിട്ടു തന്നെ ചെയ്തതായിരിക്കുമോ, അതോ ബാങ്കുകാരായിരിക്കുമോ?

നേരം ഇരുട്ടിയിട്ടും നിരുപമയ്ക്ക് ഓഫീസിൽ നിന്ന് ഇറങ്ങാൻ തോന്നിയില്ല. കിട്ടുവിന്റെ കാര്യത്തിൽ എന്തുവേണമെന്ന് നിരുപമ തീരുമാനിച്ചോട്ടെ എന്ന മട്ടിലായിരുന്നു ജോ. ഉപയോക്താക്കളുടെ വിവരങ്ങൾ മറിച്ചുവിൽക്കാൻ ശ്രമിച്ചത് ബാങ്കുകാരറിയരുതെന്ന നിർബന്ധമാണ് കമ്പനിയുടെ ഡയറക്ടർമാർക്ക് പറയാനുണ്ടായിരുന്നത്.

ഇറങ്ങണില്ലേ നിരൂ,’ എന്ന ഭുവനയുടെ ചോദ്യത്തിന് തലയൊന്നിളക്കുക മാത്രമേ നിരുപമ ചെയ്തുള്ളൂ. കൂടുതൽ സംസാരിക്കാൻ നിൽക്കാതെ ഭുവന ഇറങ്ങി.

ഓഫീസിൽ തനിച്ചായ നിരുപമ പതിയെ എഴുന്നേറ്റ് മീറ്റിംഗ് റൂമിലേക്കു നടന്നു. കിട്ടൂ, കിട്ടൂ എന്താടാ നിന്നെ ചെയ്യുക? നിരുപമയുടെ ഹൃദയം തുടിച്ചു. പ്രൊജക്ടറിൽ ലാപ്ടോപ് കണക്ട് ചെയ്ത് കിട്ടു എന്ന ഫോൾഡറിലെ ചിത്രങ്ങളും വീഡിയോകളും നിരുപമ വലിയ സ്ക്രീനിൽ കണ്ടു.

കിട്ടുവിനെ ആദ്യമായി ബാങ്കിനു പ്രസന്റ് ചെയ്തതുമുതലുള്ള ചിത്രങ്ങളുണ്ടായിരുന്നു ലാപ്ടോപ്പിൽ. മുപ്പതുദിവസം തികച്ചതിന്റെ ആഘോഷചിത്രങ്ങൾ കണ്ടപ്പോൾ നിരുപമയ്ക്കു വീർപ്പുമുട്ടി. പിന്നൊന്നും കാണാൻ തോന്നിയില്ല. ഒറ്റക്ലിക്കിൽ ആഘോഷചിത്രങ്ങളെല്ലാം നിരുപമ ഡിലിറ്റു ചെയ്തു. കിട്ടുവിന്റെ പല രൂപങ്ങളും വേഷങ്ങളും ഭാവങ്ങളുമുള്ള മറ്റൊരു ഫോൾഡർ യാദൃച്ഛികമായാണു നിരുപമ തുറന്നത്. യോഗ ചെയ്യുന്ന ഭാവത്തിലിരിക്കുന്ന കിട്ടുവിന്റെ മന്ദഹാസം കണ്ടപ്പോൾ നിരുപമയ്ക്കു സഹിച്ചില്ല.

നോ മോർ സെന്റിമെന്റ്സ്, അബോർട്ടിംഗ് കിട്ടു,’ എന്ന് ഗ്രൂപ്പിലേക്കു ടെക്സ്റ്റ് ചെയ്ത് നിരുപമ കണ്ണുകളടച്ചു.

നിരുപമയുടെ സന്ദേശം കാത്തിരുന്നിട്ടെന്നപോലെ പ്രൊസീഡ്’, ‘ഓൾ ദ ബെസ്റ്റ്’, ‘ലോംഗ് ലിവ് കിട്ടുഎന്നു തുടങ്ങി അഞ്ചെട്ടു മെസേജുകൾ തുരുതുരാ വന്നു. ഇതൊന്നു തീർന്നുകിട്ടിയാൽ മതി എന്ന മട്ടിലായിരുന്നു എല്ലാവരുടെയും അവസ്ഥ.

നിരുപമ പിന്നെ താമസിച്ചില്ല. കിട്ടുവിനെ അബോർട്ട് ചെയ്യാനുള്ള അപ്രൂവൽ ഷബീറിന് എനേബിൾ ചെയ്തു കൊടുത്തു. ഇനി വേണ്ടത് ഷബീർ ചെയ്തോളും.

 ഡൺഎന്നൊരു മറുപടി അഞ്ചുമിനിറ്റിനകം ഷബീർ അയച്ചു. ഒരു നെടുവീർപ്പോടെ നിരുപമ അവസാനമായി സ്ക്രീനിലേക്കു നോക്കി. പല ഭാവങ്ങളിൽ കിട്ടു. ഒരു നുണയൻ കിട്ടുവിനെ വരച്ചു തരാത്തതിൽ ആദ്യമായി നിരുപമയ്ക്ക് സുധിയോടു ദേഷ്യം തോന്നി. നുണയന്റെ ഭാവങ്ങളിൽ കിട്ടുവിനെ വരച്ചിരുന്നെങ്കിൽ ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു. മുഖത്തുവരുത്താനാവാത്ത വികാരങ്ങൾക്കനുസരിച്ചുള്ള കാര്യങ്ങളെങ്ങനെയാണ് ഒരാൾക്ക് പറയാൻ പറ്റുക? ചിരിച്ചുകൊണ്ട് ആർക്കെങ്കിലും മരണവിവരം അറിയിക്കാൻ പറ്റുമോ? നുണ പറയുന്ന കിട്ടുവിനെ വരച്ചിരുന്നെങ്കിൽ അവനു നുണ പറയാൻ പറ്റുമായിരുന്നില്ലേ?

ഇനി ഒന്നും പറഞ്ഞിട്ടു കാര്യമില്ല എന്നതിനാൽ കൂടുതൽ ചിന്തിക്കാൻ നിൽക്കാതെ എല്ലാ ഫോൾഡറുകളും സെലക്ട് ചെയ്ത് നിരുപമ ഡിലീറ്റ് അമർത്തി. ഫോൾഡറുകൾ കരിഞ്ഞതു പോലെ സ്ക്രീനിലാകെ നിറഞ്ഞ കറുത്തപുക നിറയുകയും നിരുപമയുടെ കണ്ണുകൾ നീറുകയും ചെയ്തു.

തരാതരം പോലെ സംസാരിക്കാൻ പഠിച്ചിരുന്നെങ്കിൽ നിനക്കു നിന്നു പിഴയ്ക്കാമായിരുന്നില്ലേ?’ സ്ക്രീനിലെ പുകപടലങ്ങളെ നോക്കി ചുണ്ടനക്കിയപ്പോൾ നിരുപമയുടെ തൊണ്ടയിടറി.

ആ ചോദ്യം കേട്ടിട്ടെന്ന വണ്ണം പുകയൊന്നടങ്ങി. സ്പീക്കറിൽ നിന്ന് പൊരിപ്പൻ ശബ്ദങ്ങളും പതിയെ ഒടുങ്ങി. എല്ലാ ഫയലും ഡിലീറ്റാക്കിയ നിരുപമയെ അതിശയിപ്പിച്ച്, പുകയെ വകഞ്ഞുമാറ്റി ആകാശത്തുനിന്നെന്ന പോലെ കിട്ടുവിന്റെ രൂപം ഒഴുകിയിറങ്ങി. നിരുപമ അതിശയിച്ചു പോയി. ഇത് അതേ രൂപം! കിട്ടു ലൈവായതിന്റെ മുപ്പതാം ദിവസം പഞ്ചനക്ഷത്ര ഹോട്ടലിൽ സംഘടിപ്പിച്ച വിരുന്നിന് ബാക്ഡ്രോപ്പിലെ സ്ക്രീനിൽ നിന്നു കണ്ണിറുക്കിക്കാണിച്ച അതേ രൂപം!   

 

ഒരുനിമിഷം നിരുപമ അന്നത്തെ ആഘോഷത്തിലേക്കു പോയി. അടുത്തനിമിഷം തന്നെ തിരികെ എത്തുകയും ചെയ്തു.

 

ഡിലീറ്റ് ചെയ്താലും നിനക്ക് മടങ്ങിവരാനറിയാം അല്ലേടാ കള്ളാ? എങ്കില്‍പ്പിന്നെ എന്താടാ നുണ പറയാൻ പറ്റാത്തത്?’ കിട്ടു ഡിലീറ്റായിട്ടില്ല എന്ന ഹർഷോന്മാദത്തിൽ നിരുപമയുടെ ഹൃദയം അതിവേഗം മിടിക്കുകയും തൊണ്ടയിടറുകയും ചെയ്തു.

 

നോ മാം, അയാം ഗോൺ. ഗോൺ ഫോറെവർ’, പുഞ്ചിരിച്ചുകൊണ്ടു കൈവീശിയ കിട്ടു സ്ക്രീനിലെ പുകയ്ക്കും സ്പീക്കറിലെ പൊരിപ്പൻ ശബ്ദങ്ങൾക്കുമൊപ്പം നിമിഷനേരം കൊണ്ട് ഇല്ലാതായി.

 

മുഖഭാവത്തിൽ നിന്നു വ്യക്തമായില്ലെങ്കിലും കിട്ടു നുണപറയുന്നതായി അഭിനയിക്കുകയാണെന്നാണ് പക്ഷേ നിരുപമയ്ക്കു തോന്നിയത്.

****                       ****                       ****                       ****                       ****                       ****                       ****

Friday, November 24, 2023

അതിശയ ഓഫറിൽ മയങ്ങിയോ?' രണ്ടുവട്ടം ചിന്തിച്ചാൽ ഒഴിവാക്കാം ഈ തട്ടിപ്പുകൾ

 

ഏഴായിരം രൂപ വില വരുന്ന ഉശിരനൊരു എയർ ഫ്രയർ ദീപാവലി ഓഫറിന്റെ ഭാഗമായി വെറും എഴുന്നൂറ്റമ്പതു രൂപയ്ക്കു ലഭിക്കും എന്നു കണ്ടപ്പോൾ ആദ്യമൊന്നു മടിച്ചതാണ് ഷൈനി.

വലിയ ഓഫറുകൾ പറഞ്ഞ് ആകർഷിച്ച് വല്ല പഴന്തുണിയോ പാറക്കല്ലോ ഒക്കെ പാഴ്സലയച്ചു തരുന്ന തട്ടിപ്പുകളെക്കുറിച്ച് ഷൈനി കേട്ടിട്ടുണ്ട്. ഇതും അതുപോലെയാവില്ലെന്നാരു കണ്ടു?

അങ്ങനെ ചിന്തിച്ചെങ്കിലും വെബ്സൈറ്റുകാരിട്ട എയർഫ്രയറിന്റേയും അതുപയോഗിച്ചുണ്ടാക്കിയ പലഹാരങ്ങളുടേയും ചിത്രങ്ങൾ കണ്ടപ്പോൾ ഷൈനിയുടെ മനസൊന്നിളകി.

അടുത്ത പത്തു മിനിട്ടു കൂടി മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളൂ എന്നും അതുകഴിഞ്ഞാൽ ഏഴായിരം രൂപ കൊടുക്കേണ്ടിവരുമെന്നും കൂടി കണ്ടപ്പോൾ ഷൈനിയ്ക്ക് കാര്യങ്ങൾ കൈവിട്ടുപോയി.

അപ്പുറത്തെ മുറിയിലിരുന്ന് ക്രിക്കറ്റ് കാണുകയായിരുന്ന ഭർത്താവിനോട് ചോദിച്ചാലോ എന്നു കരുതിയെങ്കിലും ഓഫറിനുള്ള സമയം ഓരോ സെക്കന്റു വച്ച് കുറഞ്ഞുവരുന്നതു കണ്ടപ്പോൾ എഴുന്നൂറ്റമ്പതു രൂപയല്ലേ ഉള്ളൂ, ഭർത്താവിന് ഒരു ദീപാവലി സർപ്രൈസ് കൊടുക്കാമെന്ന തീരുമാനത്തിലെത്തി ഷൈനി.

അങ്ങനെ നേരെ ‘ബൈ നൗ’ ക്ലിക്ക് ചെയ്തു. പേരും വിലാസവുമൊക്കെ ടൈപ്പു ചെയ്തപ്പോൾ തന്നെ സമയം അഞ്ചുമിനിട്ടോളം മാറിക്കിട്ടി. ഇനി ഏകദേശം നാലര മിനിട്ടിനുള്ളിൽ പേയ്മെന്റ് നടത്തിയില്ലെങ്കിൽ എയർ ഫ്രയർ എയറിലാവും!

ഡെബിറ്റ് കാർഡുപയോഗിച്ചുള്ള പേയ്മെന്റ് മാത്രമാണ് സൈറ്റിലുണ്ടായിരുന്നത്. വേഗം തന്നെ കാർഡെടുത്ത് നമ്പരും എക്സ്പയറി ഡേറ്റും സിവിസിയുമെല്ലാം എന്റർ ചെയ്തു.

ഭാഗ്യം! ഒന്നര മിനിറ്റ് ബാക്കിയുള്ളപ്പോഴേയ്ക്ക് ഒടിപി വന്നു. അതും അടിച്ചുകൊടുത്തു.

പോയാൽ വെറും എഴുന്നൂറ്റമ്പതു രൂപയല്ലേ. ആരോടും പറയാൻ നിൽക്കണ്ട. കിട്ടിയാലോ? ഏഴായിരം രൂപയുടെ ഉഗ്രനൊരു എയർ ഫ്രയർ!

പേയ്മെന്റ് സക്സസ്ഫുൾ എന്ന സന്ദേശം മൊബൈൽ സ്ക്രീനിൽ തെളിഞ്ഞപ്പോൾ മുന്നിലത്തെ മുറിയിൽ ഭർത്താവും മക്കളും തുള്ളിച്ചാടുന്നതു കേട്ടു. വിക്കറ്റോ മറ്റോ വീണതാവണം.

ഇതിലും വലിയ തുള്ളൽ നിങ്ങൾ തുള്ളും മക്കളേ, എയർ ഫ്രയർ ഇങ്ങു വന്നോട്ടെ. ഷൈനി മനസിൽ പറഞ്ഞു ചിരിച്ചു.

എന്നാലോ?! പേയ്മെന്റ് ചെയ്തതിനു ശേഷം വന്ന എസ് എം എസ് ചുമ്മാ എടുത്തുനോക്കിയതാണ് ഷൈനി. ഞെട്ടിപ്പോയി എന്നുമാത്രമല്ല, ബോധം കെട്ടുപോവാതെ ഒരു കണക്കിനാണ് അടുത്ത മുറിവരെ എത്തിപ്പെട്ടതും എസ് എം എസ് ഭർത്താവിനെ കാണിച്ചതും.

‘യുവർ അക്കൗണ്ട് ഈസ് ഡെബിറ്റഡ് വിത് റുപ്പീസ് ട്വൻടി ത്രീ തൗസന്റ്’ എന്ന എസ് എം എസ് വായിച്ച് ഒന്നും മനസിലാവാതെ നിന്ന ഭർത്താവിനോട് കാര്യങ്ങൾ വിവരിക്കാനുള്ള ത്രാണി തൽക്കാലം ഷൈനിക്കില്ലായിരുന്നു.

*എന്താണു സംഭവിച്ചത്?*

അടുത്തയിടെയായി പലരും ഇരയായ തട്ടിപ്പിനാണ് ഷൈനിയും വഴങ്ങിക്കൊടുത്തത്. കേൾക്കുമ്പോൾ വളരെ ആകർഷകമെന്നു തോന്നുന്ന ഓഫറിലാണ് ഇത്തരം തട്ടിപ്പുകളുടെ തുടക്കം. വളരെ കുറഞ്ഞ സമയത്തേക്കു മാത്രമേ ഓഫർ ലഭിക്കുകയുള്ളൂ എന്ന തിരക്കുപിടിക്കലാണ് അടുത്ത പടി. ഷൈനി ചിന്തിച്ചതു പോലെ കുറഞ്ഞൊരു തുകയല്ലേ, പോയാൽ പോട്ടെ എന്നു കരുതി പലരും അതങ്ങു പരീക്ഷിക്കാൻ ശ്രമിക്കും.

‘ബൈ നൗ’ ക്ലിക്ക് ചെയ്യുന്നതും ഡെബിറ്റ് കാർഡിന്റെ വിവരങ്ങൾ നൽകുന്നതുമെല്ലാം തട്ടിപ്പു വെബ്സൈറ്റിലായിരിക്കും. ഓഫറിൽ ആകൃഷ്ടരായി ഇടപാടു നടത്തുന്നവർക്ക് ഇതു തിരിച്ചറിയാൻ കഴിയണമെന്നില്ല. ഇങ്ങനെ ശേഖരിച്ച കാർഡ് വിവാരങ്ങൾ ഉപയോഗിച്ച് കൂടിയ തുകയ്ക്കുള്ള മറ്റൊരു ഇടപാട് തത്സമയം തന്നെ നടത്തുക എന്നതാണ് തട്ടിപ്പിന്റെ രീതി.

തട്ടിപ്പുകാർ നടത്തിയ ഇടപാടിനുള്ള ഒടിപിയാണ് എസ്എംഎസായി നമുക്കു ലഭിക്കുക. പക്ഷേ, ഓഫർ സമയം തീരുന്നതിനു മുമ്പ് ഇടപാടു നടത്താൻ ധിറുതിവെക്കുന്ന നമ്മൾ ഒടിപി വരുന്ന എസ്എംഎസിലെ തുക എത്രയെന്ന് നോക്കാൻ മെനക്കെടില്ല. പകരം, നേരെയങ്ങ് എന്റർ ചെയ്തുകളയും. അതിന്റെ ഫലമായി ചെറിയ തുകയ്ക്കു പകരം വലിയൊരു തുക അക്കൗണ്ടിൽ നിന്ന് പോവുകയും ചെയ്യും.

ശ്രദ്ധിക്കേണ്ടതെന്ത്?

📍അതിശയകരമായ ഓഫറുകൾ കാണുമ്പോൾ രണ്ടുവട്ടം ആലോചിക്കുക

📍അംഗീകൃത ആപ്പുകൾ/ സൈറ്റുകൾ വഴി മാത്രം ഓൺലൈൻ പർച്ചേസുകൾ നടത്തുക.

📍ഒടിപി ലഭിക്കുന്ന എസ്എംഎസിൽ ഇടപാടുതുക നൽകാറുണ്ട്. എസ്എംഎസിലെ തുകയും ഇടപാടുതുകയും ഒത്തുനോക്കി ഒന്നുതന്നെയെന്ന് ഉറപ്പിച്ചതിനു ശേഷം മാത്രം ഒടിപി എന്റർ ചെയ്ത് ഇടപാടു പൂർത്തിയാക്കുക.

Saturday, April 1, 2023

ജാഗ്രത! അക്കൗണ്ടിൽ വരുന്ന പണത്തിലൊരു കണ്ണു വേണം. ഇല്ലെങ്കിൽ സൈബർ പോലീസിൻ്റെ പിടി വീണേക്കും

 


വീടു പണിക്ക് ഇഷ്ടികയിറക്കിയതിന്റെ തുക അയക്കാൻ നോക്കിയതാണ് സുരേന്ദ്രൻ. ഗൂഗിൾ പേ തകരാറു കാണിക്കുന്നു. ബാങ്കിന്റെ ആപ്പ് നോക്കിയപ്പോൾ അതിലും തകരാറ്. പരിചയക്കാരനായ ബാങ്കുദ്യോഗസ്ഥനെ വിളിച്ചപ്പോൾ കെവൈസി പുതുക്കാത്തതുകൊണ്ടാവാം, ബാങ്കിലൊന്നു വിളിച്ചു നോക്കൂ എന്നായിരുന്നു മറുപടി.
ബാങ്കിൽ വിളിച്ചപ്പോൾ സുരേന്ദ്രൻ ഞെട്ടിപ്പോയി!
അക്കൗണ്ട് ഫ്രീസ് ചെയ്തിരിക്കുകയാണത്രെ. ഫ്രീസ് എന്നു പറഞ്ഞാൽ ഇടപാടുകൾ മരവിപ്പിക്കുക എന്നർഥം.
വീടു പണിക്ക് സൊസൈറ്റിയിൽ നിന്നെടുത്ത എട്ടുലക്ഷം രൂപ അക്കൗണ്ടിൽ കിടക്കുന്നു. അതിൽ നിന്ന് ഒരു ചില്ലിക്കാശു പോലും എടുക്കാനാവില്ല എന്നറിഞ്ഞപ്പോൾ സുരേന്ദ്രന് ആധിയായി.
ഇഷ്ടികക്കാരനും കോൺട്രാക്ടർക്കുമൊക്കെ പണം കൊടുക്കാനുണ്ട്. എന്തുചെയ്യും?
എന്താണു സംഭവിച്ചത്?
ബാങ്കിൽ നേരിട്ടു ചെന്നപ്പോഴാണ് താൻ പെട്ട കുരുക്കിന്റെ ആഴം സുരേന്ദ്രന് മനസിലായത്. ആരോ ഒരാൾ എവിടെ നിന്നോ സുരേന്ദ്രന്റെ അക്കൗണ്ടിലേക്ക് ഏഴായിരം രൂപ അയച്ചിട്ടുണ്ട്. അയാൾക്കെതിരെ വേറെ ഒരാൾ സൈബർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പോലീസ് സുരേന്ദ്രന്റെ അക്കൗണ്ടിലേക്കു പൈസ അയച്ച ആളുടേയും അയാളുടെ അക്കൗണ്ടിൽ നിന്ന് പണം പോയിരിക്കുന്ന ആളുകളുടേയും അക്കൗണ്ടുകൾ മരവിപ്പിക്കാൻ നിർദ്ദേശിച്ച അടിസ്ഥാനത്തിലാണ് ബാങ്ക് സുരേന്ദ്രന്റെ അക്കൗണ്ട് മരവിപ്പിച്ചത്.
തന്റെ അക്കൗണ്ടിലേക്ക് ഏഴായിരം രൂപ അയച്ചയാളെ തനിക്ക് പരിചയമില്ല എന്നു സുരേന്ദ്രൻ പറഞ്ഞുനോക്കി. കൂടാതെ, ആ ഏഴായിരം രൂപ തിരികെ എടുത്തുകൊള്ളാനും സുരേന്ദ്രൻ അപേക്ഷിച്ചു. പക്ഷേ, സൈബർ സെല്ലിന്റെ നിർദ്ദേശപ്രകരമാണ് അക്കൗണ്ട് മരവിപ്പിച്ചത് എന്നതിനാൽ ബാങ്കിന് ഒന്നും ചെയ്യാനാവില്ലായിരുന്നു. സൈബർ സെല്ലുമായി ബന്ധപ്പെടാനാണ് ബാങ്ക് നിർദ്ദേശിച്ചത്.
എന്താണു യഥാർത്ഥത്തിൽ സംഭവിച്ചത്?
ഓൺലൈൻ ഇടപാടുകളുമായി ബന്ധപ്പെട്ട് ഒത്തിരി തട്ടിപ്പുകൾ നടക്കുന്നുണ്ട്. ആളുകളെ പറ്റിച്ചു കൈക്കലാക്കുന്ന തുക എടിഎം വഴി പിൻവലിക്കുകയോ വാലറ്റുകളിലേക്കു മാറ്റുകയോ ഒക്കെ ചെയ്യുന്നതായിരുന്നു പതിവ്.
എന്നാൽ എടിഎം/ വാലറ്റ് തുടങ്ങിയവയിലൂടെ മാറ്റിയെടുക്കാവുന്ന തുകയ്ക്ക് പരിധിയുണ്ട്. തട്ടിപ്പിലൂടെ കൂടുതൽ തുക ലഭിക്കാൻ തുടങ്ങിയപ്പോൾ തട്ടിപ്പുകാർ മറ്റു മാർഗങ്ങൾ അവലംബിക്കാൻ തുടങ്ങി. അതിലൊന്നാണ് മറ്റ് അക്കൗണ്ടുകളിലേക്കു മാറ്റി വെളുപ്പിച്ചെടുക്കുന്ന രീതി.
ഈ രീതി വ്യാപകമായതോടെ, തട്ടിപ്പുകാരുടെ അക്കൗണ്ടു മാത്രമല്ല പ്രസ്തുത അക്കൗണ്ടിൽ നിന്ന് പണം കൈമാറ്റം ചെയ്യപ്പെട്ട മറ്റ് അക്കൗണ്ടുകളും മരവിപ്പിക്കാനുള്ള നിർദ്ദേശം സൈബർ സെൽ ബാങ്കുകൾക്കു നൽകിത്തുടങ്ങി.
തട്ടിപ്പിന്റെ ഭാഗമാണോ സുരേന്ദ്രൻ?
നാട്ടിൻപുറത്ത് ചെറിയ പലചരക്കു കട നടത്തി മാന്യമായി ജീവിക്കുന്ന സുരേന്ദ്രൻ തട്ടിപ്പുകാരനല്ല. പക്ഷേ ഒരു തട്ടിപ്പുകാരന്റെ പങ്കുപറ്റിയ ആൾ എന്ന നിലയിലാണ് സുരേന്ദ്രന്റെ അക്കൗണ്ട് മരവിപ്പിച്ചത്.
ഊരും പേരുമറിയാത്ത ഒരാൾ തന്റെ അക്കൗണ്ടിലേക്ക് ഒരു കാരണവുമില്ലാതെ അയച്ച പണം തിരിച്ചെടുക്കണമെന്നും അതു സാധ്യമല്ലെങ്കിൽ ഏഴായിരം രൂപ മാത്രമായി മരവിപ്പിച്ച് വീടു പണിയ്ക്കു വേണ്ടിയെടുത്ത വായ്പാതുകയുൾപ്പെടെയുള്ള ബാക്കി തുക തനിക്കു ലഭ്യമാക്കണമെന്നും സൈബർ പോലീസ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതിനെ തുടർന്ന് സുരേന്ദ്രന്റെ അക്കൗണ്ട് മരവിപ്പിച്ചത് പിൻവലിക്കാൻ ബാങ്കിന് നിർദ്ദേശം ലഭിച്ചു. നിലവിൽ ഏഴായിരം രൂപ മാത്രമാണ് അക്കൗണ്ടിൽ മരവിപ്പിച്ചിരിക്കുന്നത്.
നമുക്കുള്ള പാഠം:
അക്കൗണ്ടിലെ ഇടപാടുകളെക്കുറിച്ച് ജാഗരൂകരായിരിക്കുക എന്നതാണ് ഇത്തരം പ്രയാസങ്ങളൊഴിവാക്കാനുള്ള പ്രധാന പ്രതിവിധി. ഇക്കാലത്ത് ഇടപാടുകൾ കൂടുതലും ഓൺലൈനായതിനാൽ ഇടയ്ക്കിടയ്ക്ക് അക്കൗണ്ടിലെ ഇടപാടു വിവരങ്ങൾ പരിശോധിക്കുന്നതു നല്ലതായിരിക്കും. നമുക്കു ലഭിക്കേണ്ടതല്ലെന്നു ബോധ്യമുള്ള തുക അക്കൗണ്ടിൽ വരവു വെച്ചതായി കണ്ടാൽ ഉടനടി ബാങ്കിനെ രേഖാമൂലം അറിയിച്ച് അയച്ചയാളുടെ അക്കൗണ്ടിലേക്കു തന്നെ തിരികെ അയക്കാൻ നിർദ്ദേശിക്കുക. ഇങ്ങനെ ചെയ്താൽ അക്കൗണ്ട് മരവിപ്പിക്കൽ ഉൾപ്പെടെയുള്ള പ്രയാസങ്ങൾ ഒരുപരിധിവരെ ഒഴിവാക്കാവുന്നതാണ്.

ജന്റിൽമാൻ കള്ളൻ

ജന്റിൽമാൻ കള്ളൻ

കൊങ്കണി കഥ-  ദാമോദർ മൗജോ

2021 ലെ ജ്ഞാനപീഠ പുരസ്കാര ജേതാവാണ് ശ്രീ ദാമോദർ മൗജോ. ഗോവയിലെ പ്രശസ്‌തനായ ചെറുകഥാകൃത്തും നോവലിസ്‌റ്റും തിരക്കഥാകൃത്തും സാമൂഹ്യപ്രവർത്തകനുമാണ് അദ്ദേഹം. കാർമെലിൻ, സുനാമി സൈമൺ തുടങ്ങിയവയാണ് പ്രധാന കൃതികൾ. 

കൊങ്കണിയിൽ നിന്നു നേരിട്ട് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് അമിത് കുമാർ

എന്തോ ശബ്ദം കേട്ടാണ് ഉണർന്നത്. ലൈറ്റിട്ട് ക്ലോക്കിൽ നോക്കിയപ്പോൾ സമയം ഒന്നരമണി. വെളിച്ചം വീണിട്ടും വീണ്ടും ശബ്ദം കേട്ടു. താഴെ അടുക്കളയിൽ ആരോ ഉണ്ടെന്നു തോന്നി. ഞാനല്ലാതെ മറ്റാരും ഈ വീട്ടിലില്ലാത്തതാണ്. ഞാൻ എഴുന്നേറ്റു.

എന്റെയീ വീടെന്നു പറയുന്നതിന് താഴത്തെ നിലയിൽ അടുക്കളയും സ്വീകരണമുറിയുമാണുള്ളത്. അവിടെത്തന്നെയാണ് ഊണുമേശ. മുകളിലെ നിലയിലാണ് കിടപ്പുമുറിയും കുളിമുറിയും. ആൾക്കാർ ഇതിനെ ഡ്യൂപ്ലക്സ് ബംഗ്ലാവ്എന്നു വിളിക്കും. എന്നാൽ, എനിക്കിതു വീടാണ്. എന്റെ കൂർക്കംവലിയും കടലാസിൽ പേനയുരസുമ്പോഴുണ്ടാവുന്ന ഖർഖർ ശബ്ദവുമല്ലാതെ മറ്റൊരു ശബ്ദവും ഈ വീട്ടിൽ ഇതുവരെ കേട്ടിട്ടില്ല. എന്റെ ജിജ്ഞാസ വർദ്ധിച്ചു. ആദ്യം നാലും പിന്നെ തിരിഞ്ഞ് ഏഴും ചേർന്ന് ആകെ പതിനൊന്നു പടികൾ എണ്ണി ഞാൻ താഴെയെത്തി. ഇരുട്ടത്ത് ടോർച്ചു തെളിച്ച് എന്തോ തിരയുകയാണ് ഒരാൾ. ഞാൻ വിളക്കു തെളിച്ചു. അയാൾ തിരിഞ്ഞുനോക്കി. എന്തോ നാടകം കളിക്കാനുള്ള തയാറെടുപ്പിലാണോ അയാൾ?

ഹലോ, എന്തു തിരയുവായിരുന്നു?’

കറുത്ത ടീഷർട്ടും പാന്റും അവന് ഒട്ടും ചേരുന്നില്ലെന്ന് എനിക്കു തോന്നി.

നോക്കുവായിരുന്നു- എന്തെങ്കിലും ഉണ്ടോന്ന്.എന്റെ കണ്ണിലേക്കു നോക്കിത്തന്നെ അവൻ പറഞ്ഞു.

തിന്നാനാണോ?’

എന്തെങ്കിലും-

വിശക്കുന്നുണ്ടോ?’

ഒന്നും മിണ്ടിയില്ല.

ആരാ നീ?’

കള്ളൻ.

കള്ളനാണെന്നു തോന്നി’.

കള്ളനെന്താ കൊമ്പുണ്ടോ?’

പക്ഷേ കണ്ടാൽ കള്ളനെപ്പോലുണ്ട്’.

നിങ്ങള് കള്ളനെ കണ്ടിട്ടുണ്ടോ?’

പെട്ടന്നൊരു മറുപടി നൽകാൻ എനിക്കു സാധിച്ചില്ല. നാടകങ്ങളിലും സിനിമകളിലും പിന്നെ പത്രങ്ങളിലെ ഫോട്ടോകളിലുമൊക്കെയാണ് ഞാൻ കള്ളന്മാരെ കണ്ടിട്ടുള്ളത്.

കഴിക്കാൻ വല്ലതും വേണോ?’ നോട്ടം പിൻവലിച്ച് ഞാൻ ചോദിച്ചു.

എന്തുണ്ട്?’

ഉണ്ടാക്കിയതൊക്കെ തീർന്നു. എന്തെങ്കിലും ഉണ്ടാക്കാം.

എന്ത്?’

എന്റെ ഓംലറ്റ് ഗംഭീരമാണ്- എന്നുവെച്ചാൽ, എനിക്കങ്ങനെയാണ് തോന്നുന്നത്’.

തിന്നുനോക്കീട്ടു പറയാം എങ്ങനുണ്ടെന്ന്.

ഞാൻ ഫ്രിഡ്ജ് തുറന്ന് രണ്ടു മുട്ടയെടുത്തു.

നിങ്ങടെ ഫ്രിഡ്ജിൽ ഒന്നുമില്ലല്ലോ’.

പിന്നെ ഞാനീ മുട്ട എടുത്തതോ?’

ചീസ്, ബട്ടർ, കേക്ക്...

പഴങ്ങൾ ഉള്ളത് കണ്ടില്ലേ താൻ? ആപ്പിളുണ്ട്, പപ്പായ ഉണ്ട്’.

പിച്ചാത്തി വേണം.

പിച്ചാത്തി ഇല്ലാണ്ടാണോ നടപ്പ്? എന്തു കള്ളനാടോ താൻ?’

എന്നെ കണ്ടാൽ കൊലയാളിയാണെന്ന് തോന്നുമോ?’

പേടിപ്പിക്കാൻ പിച്ചാത്തി വേണ്ടേ?’

നിങ്ങൾക്ക് പിച്ചാത്തി പേടിയാണോ?’

എന്റെ കാര്യം വിട്. പക്ഷേ പേടിക്കാൻ...

പേടിത്തൊണ്ടന്മാരെ പേടിപ്പിക്കാൻ പിച്ചാത്തിയുടെ ആവശ്യമില്ല.

ഞാൻ ഇഞ്ചിയും പച്ചമുളകും തക്കാളിയും അരിയുമ്പോൾ അവൻ ചോദിച്ചു : വേറാരുമില്ലേ വീട്ടിൽ?’

ആരെങ്കിലും പോലീസിനെ വിളിക്കുമോ എന്നു പേടിയാണോ?’

അവനൊന്നും മിണ്ടിയില്ല. പിന്നെ പറയാൻ തുടങ്ങി, ‘നിങ്ങള് മുറീൽ തന്നാണോ ഇരുപ്പ്? പുറത്തേക്ക് പോവാറില്ലേ?’

പബ്ലിക്കിലേക്ക് ഇറങ്ങാൻ എനിക്ക് വലിയ താൽപര്യമില്ല. അയ്യേ! ഇവനോട് വിശേഷം പറയാൻ എനിക്കിതെന്താ ! അഹങ്കാരിയായ സമൂഹവുമായി അകന്നുകഴിയുന്ന എനിക്ക് ഈ കള്ളനെ മാന്യനായി തോന്നുന്നതാണോ?

മുട്ട ബീറ്റ് ചെയ്ത് തവയിൽ ഇടുമ്പോൾ ഞാൻ ചോദിച്ചു-

വേറൊരു വീട്ടിലും കയറാതെ ഇവിടെത്തന്നെ കയറാൻ എന്തുപറ്റി?’

സാധാരണ താഴായത് കൊണ്ട് തുറക്കാൻ എളുപ്പമായിരുന്നു.

പക്ഷേ കള്ളന്മാർക്കു പറ്റിയ ഒന്നുമില്ലല്ലോ ഇവിടെ. നീ എന്തെടുക്കും ?’

കിട്ടുന്നതെടുക്കും-‘

ഞാൻ ചുറ്റും നോക്കി. ടിവി? അതു വലുതാണ്, ഭാരവുമുണ്ട്. പുസ്തകങ്ങൾ? അതിന്റെ വില അവന് അറിയാമായിരിക്കുമോ? പൈസ?

നൂറിന്റെ ഒരു നോട്ട് ഉണ്ടായിരുന്നത് ഇന്നലെ കീറിപ്പോയി. ചില്ലറ കുറച്ചുണ്ട്. തരട്ടേ?’ ഓംലറ്റ് പ്ലേറ്റിലാക്കി അവന്റെ മുന്നിലേക്കു വച്ചിട്ട് ഞാൻ ചോദിച്ചു.

വേണ്ട.ഓംലറ്റിന്റെ ഗന്ധം ആസ്വദിച്ചുകൊണ്ട് അവൻ പറഞ്ഞു, ‘ഓംലറ്റ് ബെസ്റ്റ്-

തിന്നുന്നതിനു മുമ്പേ?’

കള്ളന്മാരുടെ മൂക്കിന് നല്ല കഴിവാണ്. മണത്തു നോക്കിയാൽ തന്നെ മനസിലാകും.

അവൻ ആസ്വദിച്ച് ഓംലറ്റ് കഴിക്കുന്നത് ഞാൻ തെല്ലുനേരം നോക്കിനിന്നു. പിന്നെ ഞാൻ ചോദിച്ചു:

നിനക്കെന്താ ജോലി?’

തിന്നുന്നതിനിടയിൽ തന്നെ അവൻ ചിരിച്ചു. ചിരിച്ചു ചിരിച്ച് ചുമച്ചുപോയി. വെള്ളത്തിന്റെ ഗ്ലാസ് നീട്ടി  ഞാൻ ചോദിച്ചു, ‘എന്താ ചിരിക്കുന്നത്?’

കള്ളനോട് ജോലി എന്താണെന്ന് ചോദിക്കുന്ന ആദ്യ ആളായിരിക്കും നിങ്ങൾ.വെള്ളം കുടിച്ചിട്ട് അവൻ തുടർന്നു. സ്കൂളിൽ പഠിപ്പിക്കുന്ന ടീച്ചറിനോട് നിങ്ങൾക്കെന്താ ജോലി എന്ന് ആരെങ്കിലും ചോദിക്കുമോ?’

വാഷ്ബേസിനു സമീപം ചെന്ന് അവൻ കൈ കഴുകി. എനിക്കവനോട് വാത്സല്യം തോന്നി. സോറി മിസ്റ്റര്‍ കള്ളൻ, ഇവിടെ നിന്ന് തനിക്കൊന്നും കിട്ടിയില്ല’.

കിട്ടിയല്ലോ! ഫസ്റ്റ് ക്ലാസ് ഓംലറ്റും പിന്നെ-

പിന്നെ എന്ത്?’

പുതിയ പരിചയവും. നിങ്ങളുമായി

പരിചയമായോ? പറ. കാണട്ടെ. ആരാ ഞാൻ?’

ഫ്രാൻസ്,’ സങ്കടകരമായതെന്തോ പറയുന്നതുപോലെ അവൻ പറഞ്ഞു.

അതെന്റെ പേരല്ല.

ഞാൻ പേരല്ല പറഞ്ഞത്. പരിചയമാണ് പറഞ്ഞത്.എന്നിട്ട്, തുടർന്നൊന്നും പറയാനില്ലാത്തതു പോലെ എഴുന്നേറ്റ് പുറത്തേക്കു നടന്നു.

എടോ, നില്ക്ക്, ജന്റിൽമാൻ-വാതിലിനടുത്ത് അവൻ നിന്നു. താഴ് ചൂണ്ടി താക്കോൽക്കൂട്ടം കാണിച്ച് അവൻ പറഞ്ഞു: താഴ് പൊളിച്ചിട്ടില്ല. മാസ്റ്റർ കീ വച്ചാണ് തുറന്നത്. നിങ്ങൾക്ക് ഇനിയും ഉപയോഗിക്കാം.

വീണ്ടും ഉപയോഗിക്കാം എന്നു പറഞ്ഞാൽ എനിക്ക് ശല്യമാവാതെ അവന് വീണ്ടും ഉപയോഗിക്കാം എന്നുകൂടി അർഥമില്ലേ? അങ്ങനെയാണെങ്കിൽ - ഏയ് ജന്റിൽമാൻ കള്ളാ, എപ്പൊ വേണമെങ്കിലും വാ. വീട് നിന്റേതും കൂടിയാ-

ഞാൻ പറയുന്നതു ചെവിയിൽ വീഴുന്നതിനു മുമ്പേ പുറത്തെ ഇരുട്ടിലേക്ക്  അവൻ ലയിച്ചു. ജന്റിൽമാൻ ആയിട്ടുള്ള മനുഷ്യരെ തന്നെ ഒത്തിരിയൊന്നും കാണാൻ കിട്ടില്ല. ജന്റിൽമാൻ ആയിട്ടുള്ള കള്ളന്മാരാവട്ടെ വളരെ ദുർലഭവും. എഴുതാനായി നല്ലൊരു വിഷയം കിട്ടിയല്ലോ എന്ന വലിയ സന്തോഷത്തിലായി ഞാൻ.  രാത്രി എനിക്ക് സുഖനിദ്ര ലഭിച്ചു. ഉറക്കത്തിൽ സ്വപ്നവും- ജന്റിൽമാൻ കള്ളന്റെ.

രാവിലെ പബ്ലിഷറുടെ ഫോൺ വന്നു. സാറേ, ഒരു കോളേജീന്ന് സാറിന് ക്ഷണമുണ്ട്. എന്നെ ഏൽപ്പിച്ചിരിക്കുവാണ് സാറിനെ-

തന്നോടു പറഞ്ഞിട്ടില്ലേ ഞാൻ. എന്റെ ഫോൺ നമ്പരോ അഡ്രസോ ഫോട്ടോയോ ഒന്നും ആർക്കും കൊടുക്കരുതെന്ന്. ഇല്ലേ?’

അതല്ല, അവരെന്നോട്-

നോക്കിയേ, ഞാൻ മരിച്ചുപോയെന്ന് അങ്ങ് കരുതിയേക്ക്. നോ ഫോൺ. മനസിലായോ?’

എനിക്കാ ജന്റിൽമാന്റെ സ്വപ്നത്തിൽ നിന്ന് പുറത്തുവരാൻ സാധിച്ചില്ല. അത്രയ്ക്ക് ആവേശം തോന്നിപ്പോയിരുന്നു എനിക്ക്.

തുടർന്നുള്ള കുറച്ചു ദിവസങ്ങൾ എന്റെ സംവേദനത്വം കൂടുതൽ തീവ്രമാകുകയും മനസിനു വല്ലാത്ത ഭാരം തോന്നുകയും ചെയ്തു. നോവലിന്റെ ഇരുന്നൂറോളം പുറങ്ങൾ എഴുതാൻ കഴിഞ്ഞു. അവസാന അധ്യായം വരെ എത്തി. സർജന്റെ ഉപദേശങ്ങൾ കേട്ടാലുടൻ കോട്ടുവാ ഇട്ടുപോവുന്ന അവസ്ഥയിലായിരുന്നു ഞാൻ. ഇത്തരം അവസ്ഥകളിൽ എനിക്ക് മറ്റൊന്നും കേൾക്കാൻ സാധിക്കാറില്ല.  പക്ഷേ ഒരു ദിവസം അയൽപക്കത്തെ ബഹളം കേട്ട് എന്റെ മനസാകെ കലങ്ങി. നടുങ്ങിയെന്ന പോലെ ഞാൻ എഴുന്നേറ്റു. താഴെ പോയി വാതിൽ തുറന്നു. അയൽക്കാരന്റെ വീട്ടുപടിക്കൽ പത്തുപതിനഞ്ചു പേർ കൂട്ടംകൂടി നിൽപ്പുണ്ടായിരുന്നു. പരിചയമുള്ള ഒരാൾ ഭയങ്കര ദേഷ്യത്തിലായിരുന്നു. ഞാനെന്തെങ്കിലും പറയുന്നതിനു മുമ്പു തന്നെ അയാൾ ചോദിച്ചു. അതേയ്, നിങ്ങൾക്ക് ഇയാളെ അറിയാമോ?’

അയാൾ ഒരാളുടെ കഴുത്തിനു പിടിച്ച് എന്റെ നേരെ നിറുത്തി. ഓടിപ്പോവാനുള്ള ഒരു ശ്രമവും നടത്താതെ ആ വ്യക്തി എന്റെ നേർക്ക് ദയനീയമായി നോക്കി. മനസിലാക്കാൻ താമസമൊന്നും ഉണ്ടായില്ല. എന്റെ തലമുതൽ പെരുവിരൽ വരെ വൈദ്യുതി പ്രവഹിച്ചതുപോലെ.

ആരാ? നിങ്ങക്കറിയാമോ?’ ഭീഷണിപ്പെടുത്തുന്നതു പോലെ അയൽക്കാരൻ ചോദ്യം ആവർത്തിച്ചു.

ഉവ്വുവ്വ്. ജന്റിൽമാൻ ആണ്-എനിക്ക് ഉത്തരം വന്നു.

എന്താന്ന്? അവൻ കക്കാൻ വന്നതാ- എന്റെ സൈക്കിൾ. ഇപ്പൊ പിടിച്ചേ ഉള്ളൂ. ഇല്ലേടാ?’  സത്യം പറയിപ്പിക്കാനായി അയൽക്കാരൻ അവനോടു ചോദിച്ചു.

എനിക്കു കണ്ടുനിൽക്കാൻ പറ്റാതായി. അവനെ വിട്’.

വിടാനോ? ഇവൻ ജന്റിൽമാൻ ആണെന്നാണോ നിങ്ങള് പറയുന്നത്?’

ഐ മീൻ, ജന്റിൽമാനായ കള്ളനാണവൻ. വിട്ടുകള. പ്ലീസ്...ഞാൻ അപേക്ഷിച്ചു. അയാളെന്നെ വിചിത്രമായ നോട്ടം നോക്കി. പിന്നെ അവന്റെ കഴുത്തിൽ നിന്ന് പിടിവിട്ടു.

എടാ ജന്റിൽമാൻ കള്ളാ, വാ, മതിലിനകത്തേക്ക് കേറ്.അവന്റെ മുന്നേ നടന്ന് ഞാനവനെ വലിച്ച് എന്റെ മതിലിനുള്ളിലേക്കു കയറ്റി.

സൈക്കിൾ വേണമായിരുന്നേൽ എന്നോടു ചോദിച്ചാൽ പോരായിരുന്നോ?

നിങ്ങടെ കയ്യിലെവിടാ സൈക്കിൾ?’

ഉണ്ടായിരുന്നല്ലോ,’ ഞാൻ സൈക്കിളിനായി നോക്കി.

ഉണ്ടായിരുന്നു.

എന്നു വെച്ചാ?’

സ്ക്രാപ്പിനു കൊടുത്തു. എട്ടു ദിവസമായി.എന്റെ കണ്ണിലേക്കു നോക്കി അവൻ പറഞ്ഞു. എനിക്കവനോടു വാത്സല്യം തോന്നി. കാപ്പി ഇടട്ടേ?’

ഓംലറ്റ് കഴിച്ചു നോക്കി. ഇപ്പൊ കാപ്പി വേണോ എന്നാണോ?’

ഓംലറ്റും വേണോ?’

വേണ്ട. കാപ്പി കുടിച്ചു നോക്കട്ടെ.

ഞാൻ കാപ്പി ഇടുമ്പോൾ അവൻ ഫ്രിഡ്ജ് തുറന്നു.

വൗ. നല്ല പുരോഗമനമുണ്ടല്ലോ!എന്നുപറഞ്ഞ് ചീസിന്റെ സ്ലൈസെടുത്തു.

ചീസ് ബിസ്കറ്റ് തിന്ന്. തരട്ടേ? കാപ്പിക്കപ്പ് അവന്റെ സമീപം വച്ചിട്ട് ഞാൻ പറഞ്ഞു.

റൈസ് ക്രാക്കർ ഇല്ലേ ഇവിടെ? മധുര ബിസ്കറ്റ് എനിക്ക് പിടിക്കില്ല,’ സാവധാനം ചീസ് തിന്നുകൊണ്ട് അവൻ പറഞ്ഞു.

ചീസും കാപ്പിയും?’ മുഖം കോട്ടിക്കൊണ്ട് ഞാൻ ചോദിച്ചു.

അവൻ ചിരിച്ചു.

എന്താ ചിരിച്ചത്?’

നിങ്ങളും ഞാനും ചീസും കാപ്പിയും പോലാണ്. തെറ്റാണോ?’

അവന്റെ കാപ്പി തീരുന്നതുവരെ ഞാൻ മിണ്ടാതിരുന്നു.

ഫ്രാൻസ്, ഞാൻ നിങ്ങടെ അടുക്കള കണ്ടു. മുകളിലെ നില കാണിക്കില്ലേ?’

മുകളിലൊന്നുമില്ല.

താഴത്ത് ഈ ചാക്കും സഞ്ചീമൊക്കെ വെച്ചതു പോലെ മുകളിലെന്താന്ന് കാണട്ടെ,’ എന്നു പറഞ്ഞ് എന്നെക്കാൾ മുന്നേ അവൻ മുകളിലേക്കു നടന്നു.

മുറിയിലെ കട്ടിൽ കണ്ട് അവൻ ചോദിച്ചു, ‘ഡബിൾ ബെഡ്? വേറാരാ ഇവിടെ താമസിക്കുന്നത്?’

ആരുമില്ല,’ ഞാൻ തലയിളക്കി.

വലിയ കട്ടിലാ. ഞാനും കൂടെ വന്ന് താമസിക്കട്ടേ?’

നീ ഗേ ആണോ?’

അവൻ ചിരിച്ചു. ആണുങ്ങൾ ഒരേ കിടക്കയിൽ കിടക്കണമെങ്കിൽ ഗേ ആയിരിക്കണമെന്ന നിയമമുണ്ടോ?’ ഇങ്ങനെ പറഞ്ഞുകൊണ്ട് അവൻ കിടക്കയിൽ കിടന്നു. എനിക്കു നല്ല ദേഷ്യം വന്നു.

എന്റെ കിടക്കയിൽ വേറാരും കിടക്കുന്നത് എനിക്കിഷ്ടമല്ല.വ്യക്തമായി പറഞ്ഞു.

അവൻ പെട്ടന്നു തന്നെ എഴുന്നേറ്റു. മേശയ്ക്കടുത്തുള്ള എന്റെ കസേരയിൽ ഇരുന്നു. എന്നിട്ട് ചെവിയിൽ പിടിച്ചു പറഞ്ഞു, ‘സോറി സർ.

കമോൺ, ഇഷ്ടമില്ല എന്നേ പറഞ്ഞുള്ളൂ.

ഞാനങ്ങ് പേടിച്ചുപോയി. ആ അടിയുടെ ഓർമ വന്നു, ‘ ചെവിയിൽ പിടിച്ചുകൊണ്ടു തന്നെ അവൻ പറഞ്ഞു.

ഞാനെപ്പഴാ നിന്നെ അടിച്ചത്?’

എന്നെയല്ല. ആ ഗബ്ബറിനെ-

നിനക്കെങ്ങനെ അറിയാം?’

ഞാനവിടെ ഉണ്ടായിരുന്നു-ചെവിയിലെ പിടി വിട്ടുകൊണ്ട് അവൻ പറഞ്ഞു. ഗബറിന്റെ അഹങ്കാരം നിങ്ങളങ്ങ് ഇല്ലാതാക്കി. പക്ഷേ അത് സെക്കന്റ് എപ്പിസോഡ് അല്ലായിരുന്നോ. ആദ്യത്തേത് എനിക്ക് മിസ്സായി. പറയാമോ ? ആദ്യം സംഭവിച്ചത് എന്തായിരുന്നു?

ഞാൻ മറന്നിരിക്കുകയായിരുന്നു.

 

പബ്ലിഷറെ കണ്ടു മടങ്ങുമ്പോൾ ഉച്ചയായിരുന്നു. ഊണുകഴിക്കാനായി ഗബ്ബറിന്റെ ഹോട്ടലിൽ പോയി. ബിൽ വന്നു. ഇരുനൂറ്റമ്പതു രൂപ. പോക്കറ്റിൽ കയ്യിട്ടപ്പോഴാണ്, വാലറ്റ് വീട്ടിൽ വച്ചു മറന്നു. പിന്നെ കൊണ്ടുവന്നു തരാമെന്ന് ഗബ്ബറിനോടു പോയി പറഞ്ഞു. പക്ഷേ ഒറ്റ അടിയായിരുന്നു. വീട്ടിൽ ചെന്ന് പൈസയുമെടുത്തുകൊണ്ട് തിരികെ ചെന്നു. നിറയെ ആൾക്കാരുണ്ടായിരുന്നു.

പിന്നേം വന്നോ?’ എന്നെ നോക്കി ഗബ്ബർ ചോദിച്ചു.

പൈസ തരാനുണ്ടായിരുന്നു-  എത്രയായിരുന്നു?’

ഗുഡ്. വീണ്ടും മുഖം കാണിക്കുമെന്ന് എനിക്ക് തോന്നിയിരുന്നില്ല. കൊട്. ഇരുനൂറ്റമ്പതു രൂപ.

ഇരുനൂറ്റമ്പതു രൂപ അവന്റെ കയ്യിൽ വച്ചുകൊടുത്തു.ഇരുനൂറ്റമ്പതു രൂപ തന്നില്ലെന്നു പറഞ്ഞ് അടി തന്നതല്ലേ. ഇതാ നിന്റെ ഇരുനൂറ്റമ്പതു രൂപ. ഇനി ഈ അടി കൂടി കൈപ്പറ്റ്.’ എന്നു പറഞ്ഞ് അവിടെ വച്ചു തന്നെ ഞാൻ അവന്റെ കരണത്ത് തിരിച്ചടിച്ചു.

 

ജന്റിൽമാൻ എന്റെ വിവരണം കേൾക്കുകയായിരുന്നു, ‘ നിങ്ങൾക്കറിയാമോ, ഗബ്ബറിന്റെ അവസ്ഥ കണ്ടിട്ട് എല്ലാർക്കും അന്നു വലിയ സന്തോഷമായിരുന്നു.

അന്ന് നീ അവിടെ ഉണ്ടായിരുന്നോ?’

അവൻ തലകുലുക്കി.

എന്നുവെച്ചാൽ അന്ന് രാത്രി വന്നപ്പൊ നിനക്കെന്നെ മനസിലായിരുന്നു അല്ലേ?’

ഇല്ല. പക്ഷേ പിന്നെ ഓർമ വന്നു

ഇപ്പൊ തീർച്ചയായില്ലേ?’ എഴുതാനുള്ള സമയമായി എന്നെനിക്ക് ഓർമ വന്നു. ഇവനെ പറഞ്ഞുവിടാനുള്ള സമയമായി.

ഞാനപ്പൊ ഇറങ്ങണം, റൈറ്റ്?’

വീണ്ടും വരുകയും വേണം.

ഇനീം കാണാം- വേഗം തന്നെ.അവൻ എഴുന്നേറ്റു. പക്ഷേ ഒരു സഹായം ചെയ്യാമോ? റോഡ് വരെ ഒന്ന് കൂടെ വരാമോ?’

അയൽക്കാരനെ പേടിയാണല്ലേ? നടക്ക്

അവനെ പറഞ്ഞയക്കുമ്പോൾ ഞാൻ ചോദിച്ചു. നിന്നെ എന്താന്ന് വിളിക്കണം?’

ഇപ്പൊ വിളിക്കുന്നതു തന്നെ- ജന്റിൽമാൻ കള്ളൻ!

അവൻ പോയി. മടങ്ങിവന്ന ഞാൻ ആദ്യം തന്നെ എനിക്കു വേണ്ടി കടുപ്പത്തിലൊരു കാപ്പിയുണ്ടാക്കി. എന്നിട്ട് അതുമായി മുകളിലെ മുറിയിലേക്കു നടന്നു. പോയി നോക്കിയപ്പോഴാണ്-

തലയ്ക്കടിച്ചു പോയി. മേശപ്പുറത്തിരുന്നിരുന്ന നോവലിന്റെ കയ്യെഴുത്തുപ്രതിയുടെ ഫയൽ അപ്രത്യക്ഷമായിരിക്കുന്നു. ഓടി പുറത്തേക്കു ചെന്നു. പക്ഷേ അവനെ എങ്ങും കാണാൻ കഴിഞ്ഞില്ല.

വൈകുന്നേരം ഫോൺ വന്നു, ‘ഹലോ!’

ആരാ സംസാരിക്കുന്നത്?’

ജന്റിൽമാൻ കള്ളൻ.

നീയോ. എന്റെ ഫയൽ എടുത്തോടാ നീ?’

കട്ടു’.

കടന്നുപോയി. നീ ജന്റിൽമാനാണെന്നാണ് ഞാൻ കരുതിയത്’.

ഇതിനിടയ്ക്ക് അഭിപ്രായം മാറ്റിയോ?’

അതിന്റെ വില നിനക്കറിയാമോ? മാസങ്ങളോളം ഞാനെടുത്ത അധ്വാനമാണത്-

ചോറുണ്ണുന്നതിനു മുമ്പ് ഉപ്പു തിന്നാതെ. നിങ്ങൾക്ക് ഫയല് വേണം. അത്രയല്ലേ?’

ഒഫ് കോഴ്സ്. അതും വേഗം വേണം.

പേടിക്കണ്ട. കിട്ടും.

പക്ഷേ എപ്പോ?’

തിങ്കളാഴ്ച.

തിങ്കളാഴ്ചയോ? ഓ- നാളെയാണല്ലോ തിങ്കൾ. ഓക്കെ.ആശ്വാസത്തോടെ ഞാൻ പറഞ്ഞു.

വന്നു കൊണ്ടുപോണം.

നീയാണ് കൊണ്ടുപോയത്. നീ തന്നെ തിരികെ ഏൽപ്പിക്കണം.

ഇല്ല. തിരിച്ചുകിട്ടാൻ നിങ്ങളിവിടെ വരേണ്ടിവരും.

ഇവിടെ എന്നുവെച്ചാൽ എവിടെ?’

സെൻട്രൽ ബസ്സ്റ്റാൻഡ്. ഷട്ടിൽ സർവീസിന്റെ ടിക്കറ്റ് കൗണ്ടറിനടുത്ത്. ഉച്ചയ്ക്ക് പന്ത്രണ്ടിന്.

 

രാത്രി മുഴുവന്‍ ഉത്കണ്ഠയോടെ കഴിച്ചുകൂട്ടി. നോവൽ തിരികെ കിട്ടുമെന്ന് പ്രതീക്ഷിക്കാമോ? ആ ഫയലിന്റെ വില അവന് നിശ്ചയമുണ്ടോ?

രാവിലെ ബാങ്കിൽ പോയി പൈസയെടുത്തു- നാനൂറു രൂപ. പന്ത്രണ്ടാവുന്നതിനു മുമ്പു തന്നെ ബസ്സ്റ്റാൻഡിലെത്തി. കാത്തിരിക്കേണ്ടി വന്നു.

പന്ത്രണ്ടെന്നാൽ പന്ത്രണ്ട്.കൗണ്ടറിലെ ക്ലോക്ക് നോക്കി അവൻ പറഞ്ഞു.

നോവൽ?’

വീട്ടിലാ. വാ.

അവൻ തന്നെ റിക്ഷ വിളിച്ചു,’മിരാമാർ

എടോ ജന്റിൽമാൻ, വ്യക്തമായിട്ടു പറ. തനിക്കെന്താ വേണ്ടത്?’

എന്തുണ്ട് നിങ്ങളുടെ പക്കൽ?’

ഞാൻ വാലറ്റെടുത്ത് അവനു കൊടുത്തു.

അവൻ ചിരിച്ചു. നിങ്ങളുടെ പൈസ മുഴുവന്‍ ഞാൻ അടിച്ചുമാറ്റിയെന്ന് നിങ്ങള് പോലീസില് പരാതിയൊന്നും കൊടുക്കില്ലെന്ന് എനിക്ക് ഉറപ്പാണ്. പക്ഷേ ആ ഫയൽ നിങ്ങടെ ജീവനാണ്, അത് സ്വയം കാണാതെ പോയതാണ് എന്നു പറഞ്ഞാൽ നിങ്ങളെന്തു ചെയ്യും?’

എന്തു ചെയ്യാനാണ്? നീ പറ.തൊണ്ടയിടറി ഞാൻ പറഞ്ഞു.

സത്യം പറഞ്ഞാൽ, മോഷ്ടിച്ച ഫയൽ എന്റെ കയ്യിലുണ്ടെന്ന് അറിഞ്ഞാൽ എന്തു സംഭവിക്കും?’

ഞാൻ മിണ്ടിയില്ല.

ദേഷ്യമാണോ എന്നോട്?’

എന്റെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു. അറിയാതെ ഞാനൊരു നെടുവീർപ്പിട്ടു.

എന്തു പറയാനാ? ഒന്നുമില്ല. വിട്ടുകള.’ ഞാൻ ചുമ്മാ ചിരിച്ചു.

റിക്ഷ കോളേജിന്റെ വാതിൽക്കൽ നിന്നു.

ഫയൽ നിന്റെ കയ്യിലുണ്ടോ ഇല്ലയോ എന്നു പറ.

വാ. നോക്കാം.

ഇവിടെ നിനക്കെന്തെങ്കിലും കാര്യമുണ്ടോ?’

ഞാനിവിടെ പഠിപ്പിക്കുവാ.

മോഷ്ടിക്കാനോ?’

ഇംഗ്ലീഷ് ലിറ്ററേച്ചർ.

പക്ഷേ നീ ശരിക്കും-

എഴുത്തുകാരും അധ്യാപകരും ഒക്കെ മോഷ്ടിക്കുന്നില്ലേ? പിന്നെ ഒരു കള്ളൻ ലിറ്ററേച്ചർ പഠിപ്പിച്ചാൽ എന്തു നശിക്കുമെന്നാ?’

നോക്ക്. എനിക്ക് വേഗം തിരിച്ചുപോണം. ഫയൽ തരാമെന്നു പറഞ്ഞാണ് നീ കൂട്ടിക്കൊണ്ടു വന്നത്. അതിങ്ങ് താ.

അഞ്ച് മിനിട്ട് കൂടി. എന്നിട്ട് ഫയലും വാങ്ങി പൊയ്ക്കോ.ഇങ്ങനെ പറഞ്ഞ് അവൻ എന്നെയും കൊണ്ട് ഒരു ക്ലാസിനകത്തേക്കു കയറി- ബി എ ഫൈനൽ ഇയർ ക്ലാസാണ്. വാ.’

ഗുഡ് ഡേ, സർ.എന്നു പറഞ്ഞ് കുട്ടികളെല്ലാവരും എഴുന്നേറ്റു നിന്നു.

യു മേ സിറ്റ് ഡൗൺ പ്ലീസ്.കുട്ടികൾ ഇരുന്നു.

നോക്ക്, ജന്റിൽമാൻ, എനിക്കിങ്ങനെ പബ്ലിക്കായി പോയി ശീലമില്ല. ആരെയും പരിചയവുമില്ല, കണ്ടിട്ടുമില്ല. നീ എന്തു കരുതിയാണ്-

പക്ഷേ അവർക്കെല്ലാം നിങ്ങളെ നല്ല പരിചമാണ്.

ജന്റിൽമാൻ കള്ളനെയും പരിചയമുണ്ടോ?’

എല്ലാമറിയാം. അവർക്കെല്ലാം കൃത്യമായറിയാം. നമ്മൾ ആദ്യം കണ്ടുമുട്ടിയതും ഗബ്ബറിന്റെ എപ്പിസോഡും, ഇന്നലത്തെ കാര്യവും-

എന്നെ ആരാണെന്നു പറഞ്ഞാണ് പരിചയപ്പെടുത്തിയത്?’

അവരോടു തന്നെ ചോദിക്കാം.എന്നിട്ട് അവൻ വിദ്യാർത്ഥികളോടു ചോദിച്ചു,’യു നോ ഹിം, റൈറ്റ്?’

യെസ് സർ,’ ഒരേ സ്വരത്തിലാണ് കുട്ടികൾ പറഞ്ഞത്.

ആരാണിത്?’

കാഫ്ക.

****            ****             ****                *****

പ്രസാധകൻ

മാർച്ച് 2023